Friday, September 25, 2009

സമര്‍പ്പയാമീ !!

രാമേശ്വരത്ത് വന്നിറങ്ങിയത് മുതല്‍ തുടങ്ങിയ ചാറ്റല്‍ മഴയാണ്.ചിലപ്പോഴെല്ലാം ഈ മഴ കാണുമ്പോള്‍ പ്രകൃതി മനുഷ്യരുടെ ദുഖങ്ങളെല്ലാം ഏറ്റു വാങ്ങി കണ്ണീര്‍ പൊഴിക്കുകയാണെന്നു തോന്നും.ക്ഷേത്രത്തില്‍ അധികം തിരക്ക് കാണുന്നില്ല.വഴിയോര കച്ചവടക്കാര്‍ നിരത്തി വച്ചിരിക്കുന്ന പൂജ സാമഗ്രികളുടെയും,പൂക്കളുടെയും,കുന്തിരിക്കത്തിന്റെയും ഗന്ധത്തോടൊപ്പം മഴയുടെ ചൂരും കൂടി കലര്‍ന്ന പരിചിതമല്ലാത്ത മണം.തന്റെ ജീവിതം പോലെ .. ഹേമ നെടുവീര്‍പ്പിട്ടു.ശ്രീക്കുട്ടന്റെ കൈ പിടിച്ചു ചളിയില്‍ ചവിട്ടരുതെന്നു താക്കീത് നല്‍കി കൊണ്ട് അച്ഛനും പിന്നാലെ വരുന്നുണ്ട്.പുറകില്‍ നൃത്തം ചവിട്ടി വരുന്ന ജട്ക(കുതിര)വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന് ചളി തെറിപ്പിച്ചു മുക്രിയിട്ടു കൊണ്ട് കുറെ കറുത്ത പന്നികള്‍അത് വഴി ഓടി നടക്കുന്നുണ്ടായിരുന്നു.പണ്ട് പുസ്തകങ്ങളില്‍ വായിച്ചു കേട്ട അറിവാണ്‌ രാമേശ്വരത്തെ കുറിച്ച്.രാ‍മ രാവണ യുദ്ധത്തില്‍ രാമന്‍ വാനര സേനയുമായി അവിടെ തമ്പടിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കടല്‍ തീരത്ത് നിന്ന് നോക്കിയാല്‍ പാമ്പന്‍ പാലം കാണാം.പൊതുവേ രാമേശ്വരം കടല്‍ ശാന്തമാണ്.യുദ്ധ സന്നാഹങ്ങള്‍ നടത്താന്‍ പാകത്തിന് കടലിനോടു ശാന്തനാവാന്‍ രാമന്‍ ആജ്ഞാപിച്ചു എന്നാണു ഐതീഹ്യം.സത്യം എന്ത് തന്നെയായാലും ഈ കടല്‍ ശാന്തമാണ്.എത്ര വല്യ തിരമാലകള്‍ ഇളക്കി ഇരമ്പി വരുന്ന കടലായാലും പൊതുവേ കടലിന്റെ പത്തിലൊന്ന് ഭാഗത്ത് മാത്രമേ പ്രഷുബ്ധതയുള്ളു എന്നതാണ് ശാസ്ത്ര നിഗമനം.ഇത് പോലെ തന്നെയല്ലേ മനസും ? പലപ്പോഴും മനസ് പ്രഷുബ്ധമാണു.എങ്കിലും മനസിന്റെ പത്തില്‍ ഒന്‍പതു ഭാഗവും ശാന്തമാക്കി വക്കണം.ശ്രീക്കുട്ടനു വിദ്യാഭ്യാസം നല്‍കണം.അച്ചനില്ലായെന്ന ഒരു അല്ലലും അറിയാതെ അവനെ വളര്‍ത്തണം.തേങ്ങലുകളും,വിതുംബലുകലുമായി പിന്നിട്ട എത്രയോ രാത്രികള്‍.എങ്കിലും ആറു വയസുള്ള ശ്രീക്കുട്ടനെ മാറോടു ചേര്‍ത്ത് കിടക്കുമ്പോള്‍ വല്ലാതെ ആശ്വാസം ഹേമ അനുഭവിച്ചിരിക്കുന്നു.അച്ഛനും അനിയത്തിയും നല്‍കുന്ന അളവില്ലാത്ത സ്നേഹം ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള എല്ലാ വിധ ധൈര്യവും നല്‍കിയിരുന്നു.പ്രീ ഡിഗ്രി പാസായ തനിക്കു ഒരു ജോലി നല്‍കാന്‍ മായാ മാഡം സന്മനസ് കാണിച്ചില്ലായിരുന്നുവെന്കില്‍ താന്‍ എന്ത് ചെയ്യുമാരുന്നു?എന്തും പെട്ടെന്ന് പഠിക്കാനുള്ള അവളുടെ ശുഷ്കാന്തി കണ്ടിട്ടാവണം മാഡം കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങള്‍ എല്ലാം ഹെമക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു.ഹേമയുടെ അധ്വാനവും,മാഡത്തിന്റെ സപ്പോര്‍ട്ടും അവളെ കമ്പനിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ എത്തിച്ചിരുന്നു.ആര് വര്‍ഷത്തിന്റെ പ്രായം മാത്രമേ ഹേമയുടെ വിവാഹ ജീവിതത്തിനു ഉണ്ടായിരുന്നുള്ളൂ.ആറടി പൊക്കവും സുമുഖനുമായ വിനോദിനെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ഹേമ ഇഷ്ടപ്പെട്ടിരുന്നു.പിന്നെ ഒന്നും ഓര്‍ത്തില്ല വിവാഹത്തിന് സമ്മതിച്ചു.ആദ്യ രാത്രിയില്‍ അവള്‍ക്കുള്ള അനുഭവം അവളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതായിരുന്നു .അയാള്‍ മൃഗീയമായ ആവേശത്തില്‍ അവളിലേക്ക്‌ പടര്‍ന്നു കയറി.അപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.ആവേശ ഭരിതനായ അയാള്‍ അവളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നി.പലവുരു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ബലിഷ്ടമായ അയാളുടെ കരങ്ങളില്‍ അവള്‍ കീഴടങ്ങി.ഹേമയുടെ ചുണ്ടുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചപ്പോള്‍ പാന്‍ പാന്‍ പരാഗിന്‍െറയും വിസ്കിയുടെയും രൂക്ഷ ഗന്ധത്താല്‍ അവള്‍ക്കു മനം പുരട്ടി.അവളുടെ ശരീരം മുഴുവനും ഉഴുതു മറിച്ച തൃപ്തിയില്‍ അയാള്‍ ഉറങ്ങി.അന്ന് രാത്രി മുഴുവനും അവള്‍ ഉറങ്ങാതെ കരഞ്ഞു കൊണ്ടേയിരുന്നു.ഒരു പക്ഷെ താനാകുമോ ലോകത്ത് ആദ്യമായി സ്വന്തം ഭര്‍ത്താവാല്‍ ആദ്യ രാത്രിയില്‍ ബലാല്‍ സംഘത്തിനു ഇരയാകുന്ന ആദ്യത്തെ പെണ്ണ് ?അവള്‍ക്കു അവളോടും അയാളോടും വെറുപ്പ്‌ തോന്നി ..എന്തൊക്കെയാണ് സ്വപനം കണ്ടത്?വിനോദിന്റെ ബാഹ്യ സൌന്ദര്യം തന്നെ ഉള്ളിലും ആണെന്ന് വിചാരിച്ച താന്‍ എത്ര വിഡ്ഢിയാണ്.ദിവസവും രാവിലെ പോയാല്‍ വിനോദ് തിരിച്ചു വരുന്നത് അര്‍ദ്ധരാത്രികളിലാണ്.കുടിച്ചു ബോധം പോകുമ്പോള്‍ കൂട്ടുകാര്‍ കാറില്‍ കൊണ്ട് വന്നാക്കും.കാറില്‍ നിന്നും ഇറങ്ങി കൊച്ചു കൊഞ്ഞുങ്ങള്‍ പിച്ച വച്ച് നടക്കുന്നത് പോലെ വീട്ടിലേക്കു വന്നു കയറും.വിനോദിന് തടിയുടെ ബിസിനെസ് ആയിരുന്നു.നിറയെ കൂട്ടുകാര്‍.മുഴുവന്‍ സമയം മദ്യപാനം.ഇതിനിടയില്‍ ശ്രീക്കുട്ടനും പിറന്നു.നല്ല ഓമനത്വമുള്ള കുഞ്ഞു.അവന്റെ കളങ്കമില്ലാത്ത ചിരികളിലും,കുസൃതികളിലും ഹേമ സന്തോഷം കണ്ടെത്തി.അവന്റെ അഞ്ചാമത്തെ വയസു തികയുന്ന അന്ന് അമ്പലത്തില്‍ പോയിട്ട് വീട്ടില്‍ കയറി വന്നയുടനെയാണ് ആ ഫോണ്‍ വന്നത്.ആ ഫോണും പിടിച്ചു അവള്‍ നിര്‍വികാരയായി അങ്ങനെ നിന്നു.വിനോദിനെ ഏതോ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെതിയത്രേ.ആത്മഹത്യ ആയിരിക്കാം എന്നാണു പോല്സിന്റെ നിഗമനം.ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു.അയാള്‍ കഴിച്ച മദ്യത്തിലാണ് വിഷാംശം കണ്ടത്.കൂട്ടത്തില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു.കച്ചവടത്തില്‍ ഒരു പാട് കടം വന്നുവെന്നും അത് വീട്ടനാകാതെയാണ് താന്‍ ജീവനോടുക്കുന്നുവെന്നും അയാള്‍ കുറിപ്പില്‍ എഴുതിരുന്നത്.വിനോദ് മരിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കടക്കാര്‍ വീട്ടില്‍ വന്നു ശല്ല്യപ്പെടുതാന്‍ തുടങ്ങി.കയ്യില്‍ ഉണ്ടായിരുന്ന നാല്പതു പവന്റെ ആഭരണവും പിന്നെ അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ ആറു സെന്റ്‌ പുരയിടത്തില്‍ മൂന്നു സെന്റ്‌ വിട്ടു അവള്‍ ആ കടങ്ങള്‍ ഒക്കെ വീടി.മായാ മാഡം അവരുടെ കമ്പനിയില്‍ തന്നെ ഒരു ജോലി തരപ്പെടുത്തി തന്നതിനാല്‍ അവള്‍ക്കു അച്ഛനെ ബുദ്ധി മുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാം എന്നായി.പലരും സഹതാപത്തോടെ അവളെ നോക്കി.ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന പെണ്‍കുട്ടി.അവളെ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ അവളുടെ ദുര്‍വിധിയില്‍ ദുഖിച്ചു.പലരും അവളെ പുനര്‍ വിവാത്തിനായ്‌ നിര്‍ബന്ധിച്ചു.അച്ഛനും അനിയത്തിയും പല തവണ ഉപദേശിച്ചു പുനര്‍ വിവാഹം നടത്താന്‍.അവള്‍ അതൊന്നും കേള്‍ക്കാത്ത ഭാവം നടിച്ചു.ഹേമയുടെ മനസ്സില്‍ ഒരു മരവിപ്പായിരുന്നു.ജീവിതത്തില്‍ പരാജിതയായവളുടെ നിര്‍വികാരത.പക്ഷെ ഒരാണിന്റെ തുണയില്ലാതെ തന്നെ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കണം.മകനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണം.അവളുടെ മനസ്സില്‍ ഇപ്പോള്‍ പുരുഷനോട് വെറുപ്പാണ്.അവള്‍ക്കു പുരുഷന്‍ എന്നും സ്വാര്‍ത്ഥനാണു.തന്റെ സുഖങ്ങള്‍ക്കായി മറ്റുള്ളവരുടെ ജീവിതം വച്ച് അമ്മാനമാടുന്ന നിക്രുഷ്ടനായാണ് അവള്‍ പുരുഷനെ കാണുന്നത്.വിനോദ് അങ്ങനെ ആയെന്നു വച്ച് മറ്റുള്ള പുരുഷന്മാര്‍ അങ്ങനെ ആവില്ലായെന്നു പലരും അവളെ ഉപദേശിച്ചു നോക്കി അവള്‍ അതൊന്നും ചെവിക്കൊണ്ടില്ല.ചാറ്റല്‍ മഴ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.നേരിയ വെയില്‍ പരന്നിരിക്കുന്നു.അവര്‍ കടല്‍ തീരത്ത് പോയി സമുദ്ര സ്നാനം നടത്തി.ഇത് രാമേശ്വരത്തെ പ്രാര്‍ഥനാ വിധികളില്‍ ഒന്നാണ്.ആദ്യം സമുദ്ര സ്നാനം പിന്നെ പുണ്ണ്യ സ്നാനം.അത് ക്ഷേത്രത്തിനകത്തെ ചെറിയ കിണറുകളില്‍ നിന്നും വെള്ളം കോരി കുളിക്കണം.ഇതിനെയാണ് പുണ്ണ്യ സ്നാനം എന്ന് പറയുന്നത്.പുണ്ണ്യ സ്നാനവും കഴിഞ്ഞു ശ്രീ കോവിലില്‍ പോയി പൂജാ സാമഗ്രികള്‍ പൂജാരിയെ ഏല്പിച്ചു അവര്‍ ഉള്ളുരുകി പ്രാര്‍ത്തിച്ചു.ശ്രീക്കുട്ടന്‍ കണ്ണുമടച്ചു തൊഴുന്നുണ്ടായിരുന്നു.അവന്‍ ഇടയ്ക്കിടയ്ക്ക് കണ്ണ് തുറന്നു നോക്കി.മുത്തച്ചനും അമ്മയും എന്ത് ചെയ്യുന്നു എന്നറിയാന്‍.അവര്‍ പ്രസാദവും വാങ്ങി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള കടല്‍ തീരത്തേക്ക് നടന്നു.അവിടെ ഭയങ്കര തിരക്ക്.മണ്ണ് വാരി ഇട്ടാല്‍ തറയില്‍ വീഴാത്ത അത്ര ജനം.എല്ലാവരും തങ്ങളുടെ ഉറ്റവര്‍ക്കായ് ബലി അര്‍പ്പിക്കുവാന്‍ വന്നവര്‍.കയ്യില്‍ പൂജാ സാമഗ്രികളുമായി ഈറനുടുത്തു അവര്‍ ഓരോ പൂജാരികളെ തേടി നടക്കുന്നു.മരിച്ചവരുടെ പാപ മോക്ഷത്തിനായ്‌ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന ബലി തര്‍പ്പണം.ഈ ബലി തര്‍പ്പണം കൊണ്ട് മരിച്ച ആത്മാക്കള്‍ ചെയ്ത പാപങ്ങള്‍ ദൈവം പൊറുക്കുമോ ? അവനവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ശിക്ഷ അവനവന്‍ അനുഭവിച്ചേ മതിയാകൂ.അച്ഛനും അനിയത്തിയും നിര്‍ബന്ധിച്ചിട്ടാണ് ഹേമ ശ്രീക്കുട്ടനെ കൊണ്ട് പിതൃ ബലി തര്‍പ്പണം ഇടാന്‍ തീരുമാനിച്ചു രാമേശ്വരത്ത് വന്നത്.അല്ലാതെ ആ മനുഷ്യനോടുള്ള ആരാധനയോ സഹതാപമോ കൊണ്ടല്ല .. ഈ ചെറു പ്രായത്തില്‍ തന്നെയും ഈ പിഞ്ചു കുഞ്ഞിനെയും അനാഥരാക്കി നടു തെരുവില്‍ കുറെ കടവും ഉണ്ടാക്കി ഇട്ടു പോയ ദുഷ്ടന്‍ ! ഹേമ അമര്‍ഷം സഹിക്ക വയ്യാതെ പല്ലിരുമ്മി.അവര്‍ മെല്ലെ നടന്നു ഒരു പൂജാരിയുടെ അടുക്കല്‍ ചെന്നു.പൂജാരി ശ്രീക്കുട്ടന്റെ വലതു കയ്യിലെ മോതിര വിരലില്‍ ദര്‍ഭ മോതിരം അണിയിപ്പിച്ചു.പിണ്ട ചോറ് ഉരുളയാക്കി അവന്ടെ കുഞ്ഞു കയ്യില്‍ വച്ച് കൊടുത്തു.അവനു ഒന്നും മന്സിലാകുന്നുണ്ടായിരുന്നില്ല.അവന്‍ അമ്മയെയും മുത്തച്ചനെയും മാറി മാറി നോക്കി.ഉരുളയില്‍ എള്ളും, പൂജാ പുഷ്പങ്ങളും അര്‍പ്പിച്ചു പുന്ന്യാഹം തളിച്ച് വാഴയിലയില്‍ അത് മടക്കി ശ്രീക്കുട്ടന്റെ കൈകളില്‍ മടക്കി വച്ച് കൊടുത്തു.പൂജാരിയുടെ നിര്‍ദേശം അനുസരിച്ച് അവന്‍ തിരിഞ്ഞു നോല്‍ക്കാതെ തലയ്ക്കു മുകളില്‍ കൂടി കടല്‍ വെള്ളത്തിലേക്ക്‌ ഇട്ടു.അതെ വെള്ളത്തില്‍ മുങ്ങി അവന്‍ തന്റെ പിതാവിനായ്‌ പിതൃ ബലി തര്‍പ്പണം നടത്തി.ആ പിണ്ട ചോറും വാഴയിലയും പൂക്കളും അധികം തിരകളില്ലാത്ത ശാന്തയായ കടല്‍ വെള്ളത്തില്‍ ഒഴുകി നടന്നു.പിന്നെ കുറച്ചു കഴിഞ്ഞു ചെറിയ ഒരു തിര വന്നു അതെല്ലാം മുക്കി കളഞ്ഞു.അച്ഛനും,ശ്രീക്കുട്ടനുമായി തിരികെ നടക്കുമ്പോള്‍ ഹേമക്ക് തന്റെ മനസ്സില്‍ നിന്നും എന്തോ ഭാരം ഒഴിഞ്ഞ പോലെ തോന്നി.

Wednesday, September 9, 2009

രക്ത ബന്ധം


നീണ്ട പത്തു വര്‍ഷത്തിനു ശേഷമാണ് നന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കാണുന്നത്.ഒരു കൂട്ടുകാരന്‍ ബൈക്ക് അക്സിടെന്റില്‍ കാലൊടിഞ്ഞു കിടന്നപ്പോള്‍ വന്നതാണ്.ഇന്ന് മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു.പരിസരം ഇപ്പോള്‍ മുന്ബത്തെക്കാള്‍ വൃത്തിയുള്ളതായിരിക്കുന്നു.മാലിന്ന്യ സംസ്കരണത്തിന് പുതിയ സംവിധാനങ്ങള്‍ ഒക്കെ ഉണ്ട് ഇപ്പോള്‍.ആയതിനാല്‍ ആശുപത്രി പരിസരങ്ങളില്‍ അധികം ചപ്പു ചവറുകള്‍ കാണുന്നില്ല.
പക്ഷെ തിരക്കിനു ഒരു കുറവുമില്ല.സൈറന്‍ അടിച്ചു വന്നു നില്‍ക്കുന്ന ആംബുലന്‍സുകള്‍,രോഗികള്‍,അവരെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍.അവര്‍ക്ക് കൂട്ടിനിരിക്കാന്‍ വരുന്നവര്‍.ഡോക്ടര്‍മാര്‍,നേഴ്സുമാര്‍.ആകെക്കൂടി ശബ്ദ മുഖരിതമാണ് അവിടം.ഓരോ മുഖങ്ങളിലും ടെന്‍ഷന്‍ കാണാമായിരുന്നു.ചിരിച്ച മുഖങ്ങള്‍ ഒരിടത്തും കാണാനില്ല.സന്തോഷിക്കാണോ മനസ്സ് തുറന്നു ചിരിക്കാനോ ഉള്ള അന്തരീഷമല്ലല്ലോ അത്.

ഔട്ട്‌ പെഷിയന്റ്റ്‌ വിഭാഗത്തില്‍ ചെന്ന് കൌണ്ടറില്‍ ഇരിക്കുന്ന കുറച്ചു സീനിയര്‍ ആണെന്ന് തോന്നിക്കുന്ന നേഴ്സിനോടായ് നന്ദന്‍ ചോദിച്ചു "സിസ്റ്റര്‍" "നെഫ്രോളജി വിഭാഗത്തില്‍ ഇന്നലെ അഡ്മിറ്റ്‌ ചെയ്ത മാളവിക എന്ന പെണ്‍ കുട്ടിയെ കാണണം".രണ്ടാമത്തെ നിലയില്‍ അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ ആണ് വലതു ഭാഗത്തേക്ക് കൈ കാണിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു "ദേ അവിടെയാണ് ലിഫ്റ്റ്‌.അതിനടുത്ത് തന്നെ മുകളിലേക്ക് പോകാന്‍ സ്റെപ്പും ഉണ്ട്".നെഴ്സിനോട് നന്ദി പറഞ്ഞു കൊണ്ട് നന്ദന്‍ ലിഫ്ടിനടുതെക്ക് നീങ്ങി.കുറച്ചു നേരം കാത്തു നിന്നു.ഹോ ! .. ഇത് വരാന്‍ കുറെ നേരം ആകും സ്വയം പറഞ്ഞു കൊണ്ട് കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.മൂക്ക് തുളച്ചു കയറുന്ന ഡെറ്റോള്‍ മണം.ക്ലീനെഷ്സ് ഫ്ലോറും,സ്റെപ്പുകളും ഡെറ്റോള്‍ ഒഴിച്ച് വൃത്തിയാക്കുകയാണ്.രണ്ടാമത്തെ ഫ്ലോറിലേക്കുള്ള ഓരോ പടി കയറുമ്പോഴും നന്ദന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുകയായിരുന്നു.മനസ്സില്‍ എന്തൊക്കെയോ തോന്നിച്ചു.ഓര്‍മ്മകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ അയാളുടെ തലയില്‍ കൂടി കടന്നു പോയി.

നന്ദന്റെ സുഹൃത്ത്‌ അജിത്തിന്റെ മകളാണ് മാളു.എട്ടു വയസാണ് അവളുടെ പ്രായം.മാളു എന്നത് ഓമനപ്പേരാണ്.യഥാര്‍ഥ പേര്‍ മാളവിക എന്നാണു.നല്ല ഓമനത്വം തുളുമ്പുന്ന സുന്ദരിയായ കുഞ്ഞു.ഭയങ്കര വായാടിയും,മിടുക്കിയും ആണ് അവള്‍.അവളോട്‌ സംസാരിച്ചു ഇരുന്നാല്‍ ഒരു ദിവസം പോകുന്നത് അറിയില്ല.നന്ദനും ഭാര്യ ലക്ഷ്മിയും താമസിക്കുന്നത് അജിത്തിന്റെ വീടിനടുത്താണ്.മാളു മിക്ക സമയങ്ങളിലും നന്ദന്റെ വീട്ടില്‍ തന്നെയാണ്.നന്ദന്‍ അവള്‍ക്കു നന്ദ മാമയാണ്.നന്ദനും ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.പല ഡോക്ടര്‍മാരെയും കണ്ടു.പല മരുന്നും കഴിച്ചു.പക്ഷെ ഒരു ഫലവും ഉണ്ടായില്ല.അതിനാല്‍ മാളുവിനെ അവര്‍ സ്വന്തം മകളെ പോലെയാണ് സ്നേഹിച്ചിരുന്നത്.നന്ദന്റെ ഭാര്യ ലക്ഷ്മിയാണ്‌ അവളെ കുളിപ്പിക്കുന്നതും,സ്കൂളില്‍ അയക്കുന്നതും,ചോറ് വാരി കൊടുക്കുന്നതും എല്ലാം.നന്ദന്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍ കിറ്റ്‌ കാറ്റ്‌ മിട്ടായി വാങ്ങി വരും മാളൂനു.

അജിത്തിന്റെയും,പ്രിയയുടെയും പ്രേമ വിവാഹമായിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് കാരണം രണ്ടു പേരും ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വന്നു.അങ്ങനെ അവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.അവര്‍ക്ക് ബന്ധുക്കളായി നന്ദനും,മറ്റു കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബീകോം ബിരുദ ധാരിയായ അജിത്തിന് മാളുവിന്റെ ജനനത്തിനു ശേഷം എല്‍ഡി ക്ലാര്‍ക്ക്‌ ആയി സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു.ആദ്യം വാടക വീട്ടില്‍ താമസിച്ചിരുന്ന അവര്‍ സ്വന്തമായി വീട് വച്ച് അതില്‍ ജീവിച്ചു വരികയായിരുന്നു.സന്തുഷ്ടമായ കുടുംബം.അജിത്തും,ഭാര്യ പ്രിയയും,മാളുവും സന്തോഷമായി ജീവിച്ചു വരികയായിരുന്നു.അങ്ങനെ ഒരു ദുഖങ്ങളും,വിഷമങ്ങളും ഇല്ലാതെ സമാധാനത്തില്‍ ജീവിച്ചു വരുമ്പോഴാണ്‌ ആ ദുരന്തം വിധിയുടെ രൂപത്തില്‍ മാളുവിനെ തേടിയെത്തിയത്.

ഒരു ദിവസം മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മാളു കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ കുഞ്ഞിനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു.പല ടെസ്റ്റുകളും,സ്കാനിങ്ങുകളും നടത്തി.അങ്ങനെ അവരെ ഞെട്ടിച്ചു റിസല്‍റ്റ്‌ വന്നു.മാളുവിന്റെ രണ്ടു വൃക്കകളും ഭാഗികമായി തകരാറിലാണ്.ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യണം.ഭാരിച്ച ചിലവാണ്‌ മാത്രമല്ല അത് ശാശ്വത പരിഹാരവുമല്ല..തകരാറിലായ രണ്ടു വൃക്കകളില്‍ ഏതെങ്കിലും മാറ്റി വെച്ചാലും മാളു ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അങ്ങനെ അവര്‍ പത്രത്തില്‍ പരസ്യം കൊടുത്തു.എബീ പോസിറ്റീവ് ഗ്രൂപ്‌ രക്തമാണ് മാളുവിന്റെത്.എബീ പോസിറ്റീവ് രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഓ,ഏ,ബി,എബീ ഗ്രൂപുകളിലുള്ള ഏതു വൃക്ക വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.അങ്ങനെ വല്ല വിധേനെയും ഒന്നര ലക്ഷം മുടക്കി ഒരു വൃക്ക സംഘടിപ്പിച്ചു.നാളെയാണ് അവള്‍ക്കു വൃക്ക മാറ്റി വക്കല്‍ ശസ്ത്ര ക്രിയ നടത്തുന്നത്.

അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ എത്തിയപ്പോള്‍ ബെഡിനു ചുറ്റും സ്ക്രീന്‍ കൊണ്ട് മറച്ചിരിക്കുന്നു.ചുറ്റും കുറെ മെഡിക്കല്‍ വിദ്യാര്‍ധികളും,സീനിയര്‍ ഡോക്ടര്‍മാരും മാളുവിനെ പരിശോധിക്കുന്നു.എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു.ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ എഴുതി എടുക്കുന്നു.

എന്തായി അജിത്‌ ?നന്ദന്‍ മെല്ലെ ചോദിച്ചു.ഇപ്പോള്‍ ഡോക്ടര്‍മാരുടെ റവുന്ടിംഗ് ആണ്. നാളെ വെളുപ്പിനെ ആറു മണിക്കാണ് ഓപറേഷന്‍ അജിത്‌ പറഞ്ഞു.

നീ വല്ലതും കഴിച്ചോ അജിത്‌ ? പ്രിയ എവിടെ?

ഇല്ല കഴിച്ചില്ല.വിശപ്പില്ല.പ്രിയ കാന്റീനില്‍ നിന്നും ചായ വാങ്ങാന്‍ പോയിരിക്കുകയാണ്.ഒരു നിര്‍വികാരതയോടെ അജിത്‌ പറഞ്ഞു.അവന്റെ കണ്ണുകളില്‍ ഉറക്കച്ചടവ് കാണാമായിരുന്നു.തന്റെ കുഞ്ഞു സുഖമില്ലാതെ കിടക്കുമ്പോള്‍ ഏത് മാതാ പിതാക്കള്‍ക്ക് ആണ് ഉറങ്ങാന്‍ കഴിയുക...ആഹാരം കഴിക്കാന്‍ കഴിയുക..

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രിയ കയ്യില്‍ ഒരു ഫ്ലാസ്കുമായി അവിടെയെത്തി.നന്ദന്‍ ആ ഫ്ലാസ്ക്‌ പ്രിയയുടെ കയ്യില്‍ നിന്നും വാങ്ങി ചായ രണ്ടു ഗ്ലാസുകളിലായി പകര്‍ന്നു അജിത്തിനും പ്രിയക്കും കൊടുത്തു.അങ്ങനെ ചെയ്തില്ലാരുന്നെന്കില്‍ അവര്‍ അത് കുടിക്കില്ലാന്നു എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു.

ആദ്യം അവര്‍ അത് കുടിക്കാന്‍ വിസമ്മതിച്ചെങ്കിലും കുടിച്ചു കുടിച്ചില്ലന്നു വരുത്തി ആ ഗ്ലാസുകള്‍ അവര്‍ മേശപ്പുറത്തു വച്ചു.

ഡോക്ടര്‍മാര്‍ അപ്പോഴേക്കും റവുന്ടിംഗ് കഴിഞ്ഞു പോയിരുന്നു.നന്ദനെ കണ്ടതും മാളു ബെഡില്‍ നിന്നും എണീല്‍ക്കാന്‍ ശ്രമിച്ചു.അരുത് എന്ന് പറഞ്ഞു കൊണ്ട് നന്ദന്‍ അവളുടെ അടുത്ത് ഇരുന്നു.നല്ല അരുണിമയുന്ടായിരുന്ന മാളുവിന്റെ മുഖം കറുത്തു ചീര്‍ത്തിരിക്കുന്നു.കൈ കാലുകള്‍ക്ക് നീര് വച്ചിട്ടുണ്ട്.നല്ല തിളക്കമുണ്ടായിരുന്ന അവളുടെ കണ്ണുകള്‍ ഒരു പാട് ഉള്‍ വലിഞ്ഞിരിക്കുന്നു.നന്ദന്‍ വാല്‍സല്യത്തോടെ അവളെ നോക്കി.അവളുടെ തലയില്‍ തലോടി.

മാളു മെല്ലെ ചിരിച്ചു.നന്ദ മാമ എപ്പഴാ വന്നെ ? കിറ്റ്‌ കാറ്റ്‌ കൊണ്ട് വന്നിട്ടുണ്ടോ ? അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു."ഉം .. കൊണ്ട് വന്നിട്ടുണ്ട്".അയാള്‍ പോക്കറ്റില്‍ നിന്നും കിറ്റ്‌ കാറ്റ്‌ എടുത്തു അവള്‍ക്കു കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും അജിത്‌ നന്ദനെ തടഞ്ഞു."വേണ്ട നന്ദ .. വെറും ഫ്ലൂയിഡ് മാത്രം കൊടുത്ത മതീന്ന ഡോക്ടര്‍ പറഞ്ഞെ". "ജ്യൂസ് ഇരിപ്പുണ്ട് അത് കൊടുക്കാം".

കുറെ നേരം അവരോടൊപ്പം ചിലവഴിച്ചിട്ടു നന്ദന്‍ യാത്ര പറഞ്ഞു ഇറങ്ങി.ഔട്ട്‌ പെഷിയന്റ്റ്‌ വരെ അജിത്‌ നന്ദനെ അനുഗമിച്ചു.

"അപ്പൊ അജിത്‌ ഞാന്‍ പോയിട്ട് നാളെ വെളുപ്പിനെ തന്നെ ലക്ഷ്മിയെയും കൂട്ടി വരാം.വിഷമിക്കാതിരിക്കൂ.ഞാനിറങ്ങുകയാണ്.നാളെ കാണാം".നന്ദന്‍ അജിത്തിന്റെ കയ്യില്‍ പിടിച്ചു കൊണ്ട് വിഷമത്തില്‍ പറഞ്ഞു.

അജിത്‌ നന്ദനെ യാത്രയാക്കി വാര്‍ഡിലേക്ക് തിരിച്ചു നടന്നു.

പിറ്റേ ദിവസം വെളുപ്പിനെ തന്നെ നന്ദനും ലക്ഷ്മിയും ആശുപത്രിയിലെത്തി.തലേന്ന് രാത്രി രണ്ടു പേരും ഉറങ്ങിയതേയില്ല.മാളൂനു ഒന്നും വരുത്തരുതെയെന്നു നന്ദനും ലക്ഷ്മിയും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു.

നേഴ്സുമാര്‍ മാളൂനെ ഓപറേഷനു വേണ്ടി തയ്യാറാക്കുകയാണ്.ഓപറേഷനു ഇനി ഒരു മണിക്കൂര്‍ കൂടി സമയമുണ്ട്.

അപ്പോഴേക്കും ഓപറേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന നേഴ്സ് അവിടെ ഓടി കിതച്ചെത്തി."കുഞ്ഞിന്റെ ഓപറേഷനു എബീ പോസിറ്റീവ് രക്തം അത്യാവശ്യമായി വേണം.ബ്ലഡ്‌ ബാങ്കില്‍ ഉണ്ടായിരുന്ന ഈ ഗ്രൂപ്‌ രക്തം തീര്‍ന്നു പോയി".നേഴ്സ് പറഞ്ഞു.

ഇനിയിപ്പോ എന്ത് ചെയ്യും സിസ്റ്റര്‍ ? അജിത്‌ പകച്ചു നിന്നു.

ഏത് ഗ്രൂപ്‌ രക്തമാണ് വേണ്ടത് സിസ്റ്റര്‍? നന്ദന്‍ നെഴ്സിനോട് ചോദിച്ചു.

"എബീ പോസിറ്റീവ്" നേഴ്സ്.

"എന്റേത് എബീ പോസിറ്റീവ് ഗ്രൂപ്‌ ആണ് സിസ്റ്റര്‍" നന്ദന്‍..

"എന്നാല്‍ പെട്ടെന്ന് വരൂ"നേഴ്സ് പറഞ്ഞു.നന്ദന്‍ നെഴ്സിനോടൊപ്പം പോയി.ആദ്യം അവര്‍ കുറച്ചു ബ്ലഡ്‌ എടുത്തു ലാബിലേക്ക് ടെസ്റ്റിനു അയച്ചു.പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ റിസല്‍റ്റ്‌ വന്നു.നോര്‍മല്‍ ബ്ലഡ്‌ ആയിരുന്നു.പിന്നെ അവര്‍ ആവശ്യത്തിനുള്ള ബ്ലഡ്‌ എടുത്തു.

മാളൂനെ നേഴ്സുമാര്‍ റെഡിയാക്കി ഓപറേഷന്‍ തിയെറ്ററിലേക്കു കൊണ്ട് പോയി.അജിത്തും,പ്രിയയും വാവിട്ടു കരയാന്‍ തുടങ്ങി.കുറച്ചു നേരത്തിനുള്ളില്‍ തങ്ങളുടെ പോന്നോമാനയുടെ ശരീരത്തില്‍ കത്തി ഇറങ്ങും.അതവര്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.നന്ദനും ലക്ഷ്മിയും അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.പ്രിയ കരഞ്ഞു തളര്‍ന്നു അജിത്തിന്റെ നെഞ്ജിലേക്ക് ചാഞ്ഞു.നന്ദന്‍ അക്ഷമനായി കോറിഡോറില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.ലക്ഷ്മി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഓപറേഷന്‍ തിയേറ്ററിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു.അവരുടെ നെഞ്ചിടുപ്പിന് വേഗത കൂടി.ഒരു സ്ട്രെചെര്‍ ട്രോളിയുമായി സിസ്റ്റര്‍ പുറത്തേക്കു വന്നു.അത് വെള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു.അവര്‍ അലമുറയിട്ടു കൊണ്ട് ഓടി ട്രോളിക്ക് അരികിലെത്തി.വാവിട്ടു വിളിച്ചു കൊണ്ട് അജിത്‌ ആ വെള്ള തുണി ഉയര്‍ത്തി നോക്കി.അലമുറയിട്ടു കരഞ്ഞ അവര്‍ പെട്ടെന്ന് നിശബ്ദരായി.അവരുടെ മുഖത്ത് വീണ്ടും ഒരു പ്രതീക്ഷ നടമാടി.

അത് മാളുവായിരുന്നില്ല.മാളുവിന്റെ പ്രായത്തിലുള്ള ഒരു പെണ്‍ കുട്ടിക്ക് അതെ സമയം ഹൃദയത്തിന് ഓപറേഷന്‍ നടക്കുന്നുണ്ടായിരുന്നു.ഓപറേഷന്‍ പരാജയപ്പെടുകയും ആ കുട്ടി മരിക്കുകയും ചെയ്തിരുന്നു.ആ കുട്ടിയുടെതായിരുന്നു ആ മൃതദേഹം.

സിസ്റ്റര്‍ അരിശത്തോടെ ആക്രോശിച്ചു .. "എല്ലാരും ഒന്ന് മാറിക്കേ .. ഇത് നിങ്ങളുടെ മകളുടെയല്ല.ആ കുട്ടിയുടെ ഓപറേഷന്‍ നടക്കുന്നതെയുള്ളു" .. അപ്പോള്‍ കുറച്ചു അപ്പുറത്ത് നിന്നിരുന്ന ആ കുട്ടിയുടെ അച്ഛനും,അമ്മയും അലറി കരഞ്ഞു കൊണ്ട് മൃത ദേഹം ഏറ്റു വാങ്ങി.

അവര്‍ സ്തബ്ധരായി നിന്നു.എന്ത് ചെയ്യണമെന്നറിയാതെ.അപ്പൊ മാളൂ ? അവര്‍ വീണ്ടും അക്ഷമരായി.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓപറേഷന്‍ തിയേറ്ററിന്റെ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.സ്ട്രെച്ചറില്‍ മാളൂ !! കൂടെ ട്രിപ്പും പിടിച്ചു കൊണ്ട് ഒരു നേഴ്സും.ഡോക്ടര്‍ പുറത്തു വന്നു അജിത്തിന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു .. "ഓപറേഷന്‍ സക്സ്സെസ്സ് .. അഭിനന്ദനങ്ങള്‍" !!! "മൂന്നു മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി കിടത്തുന്നതാണ്.അത് കഴിഞ്ഞു കുഞ്ഞു കണ്ണ് തുറക്കും".അവര്‍ ഡോക്ടറോടും ദൈവത്തോടും നന്ദി പറഞ്ഞു.നന്ദനും ലക്ഷ്മിക്കും പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.അവരുടെ ജീവന്റെ ജീവനായ പൊന്നോമന ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.അജിത്തിനും പ്രിയക്കും കണ്ണ് നീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അത് അവരുടെ എല്ലാമെല്ലാമായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടിയതിന്റെ ആനന്ദ അശ്രുക്കള്‍ ആയിരുന്നു.

ഡോക്ടര്‍ പറഞ്ഞത് പോലെ മാളൂ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു.അജിത്തും പ്രിയയും അവളുടെ നെറ്റിയിലും കവിളുകളിലും തെരു തെരെ ഉമ്മ വച്ചു.

മാളൂ മെല്ലെ ചുണ്ടനക്കി."നന്ദ മാമ ... കിറ്റ്‌ കാറ്റ്‌" നന്ദന്‍ പോക്കറ്റില്‍ കൈ ഇട്ടു കിറ്റ്‌ കാറ്റ്‌ പുറത്തേക്കു എടുത്തു.അജിത്‌ ചിരിച്ചു കൊണ്ട് നന്ദനെ അരുതെന്ന് വിലക്കി.നന്ദന്‍ മാളൂന്റെ കൈകള്‍ അയാളുടെ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു.അവളുടെ കുഞ്ഞു കവിളില്‍ ഉമ്മ വച്ചു.

നന്ദന്‍ മനസ്സില്‍ പറഞ്ഞു .. "മാളൂ നീ എന്റെ മകളാണ്.എന്റെ രക്തം ഇപ്പോള്‍ നിന്റെ സിരകളില്‍ ഓടുന്നു. നമുക്കിടയില്‍ ഇനി മുതല്‍ ഈ രക്തത്തിന്റെ ബന്ധം കൂടി ഉണ്ട്.എനിക്ക് പിറക്കാത്ത എന്റെ രക്തം വഹിക്കുന്ന മകള്‍".അവളുടെ കുഞ്ഞു കണ്ണുകളില്‍ നോക്കി അഭിമാനത്തോടെ അയാള്‍ ചിരിച്ചു.

Sunday, September 6, 2009

ചിലപ്പോള്‍ മനസ് !


ചിലപ്പോള്‍ മനസ് !
നില്‍ക്കാതെ പായുന്ന കുതിര പോലെയാണ്
എത്ര പുറകെ പോയാലും പിടി തരില്ല.
കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചും,തച്ചുടച്ചും,
ചവുട്ടി മെതിച്ചും നില്‍ക്കാതെ -
ഓടിക്കൊന്ടെയിരിക്കും.

ചിലപ്പോള്‍ മനസ് !
ഓര്‍മകളോരോന്നു എണ്ണിയെടുത്തു
നിശ്വാസങ്ങള്‍ കൊണ്ട് മാല കോര്‍ക്കും.
കയ്യെത്താത്ത ഉയരങ്ങളില്‍ പറന്നു നടക്കും,
വീഴ്ചയുടെ ശൂന്യതയില്‍ ആഴങ്ങള്‍ തേടും,
അപ്പോള്‍ ഒളിച്ചിരുന്നു മടുത്ത ചിന്തകളെല്ലാം
രാക്ഷസ രൂപം പൂണ്ടു മനസ്സിനെ-
അടിമുടി വിഴുങ്ങിക്കളയും.

Monday, August 31, 2009

പന്നിപ്പനി


എച്ച് ഒണ്‍ എന്‍ ഒണ്‍ (സ്വയിന്‍ ഫ്ലൂ) മലയാളത്തില്‍ പന്നിപ്പനി.പന്നിയില്‍നിന്നു മനുഷ്യരിലേക്ക്‌ പകരാമെങ്കിലും ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസ്‌ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കാണ്‌ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ ഇന്ഫ്ലുവെന്സ വൈറസുകള്‍ പല രൂപത്തിലും ഇതിനു മുന്പും കണ്ടു പിടിക്കപ്പെട്ടെന്കിലും ഏപ്രില്‍ മാസം രണ്ടായിരത്തി ഒന്‍പതില്‍ ഈ എച്ച് ഒണ്‍ എന്‍ ഒണ്‍(സ്വയിന്‍ ഫ്ലൂ) ഇന്ഫ്ലുവന്സ വൈറസുകളെ അമേരിക്കയില്‍ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.പിന്നീടത്‌ മെക്സിക്കോ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തുകയായിരുന്നു.ഇപ്പോള്‍ ഇത് മനുഷ്യ ജീവന് വെല്ലു വിളിയായി ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.പന്നികളില്‍ നിന്ന് പകര്‍ന്നു ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന നിയന്ത്രിക്കാന്‍ പ്രയാസമുള്ള പകര്‍ച്ച വ്യാധിയാണ് ഇത്.നമ്മുടെ ഭാരതത്തിലും അനേകം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കൊണ്ട് ഈ വിനാശ കാരിയായ വൈറസ്‌ നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ചു വരികയാണ്.സമ്പന്നരും,ദരിദ്രരും,കര്‍ഷകരും,ഡോക്ടര്‍മാരും,കുട്ടികളും എല്ലാം ഈ അസുഖത്തിന് ഇരയാകുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്..

ഈ രോഗം പിടി പെട്ട രോഗികള്‍ താമസിക്കുന്നതിനു ചുറ്റുമുള്ളവര്‍ക്കും ഈ രോഗം പെട്ടെന്ന് പിടി പെടാം.തുമ്മല്‍ വഴിയും,ചുമ വഴിയും പെട്ടെന്ന് ഈ വൈറസുകള്‍ അന്തരീക്ഷത്തില്‍ പരക്കുന്നു.ആറടിക്കുള്ളില്‍ അടുത്തുനില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ പകരുകയും ചെയ്യും.ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക്‌ ഈ വൈറസുകള്‍ക്ക്‌ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്‌. അത് വഴി മറ്റുള്ളവരും പെട്ടെന്ന് ഈ രോഗത്തിന് അടിമപ്പെടുന്നു.കഠിനമായ പനി,വിറയല്‍,ശരീര വേദന,മൂക്കൊലിപ്പ്,മൂക്കില്‍ കഫം അടിഞ്ഞു കട്ട പിടിച്ചു ഇരിക്കുക,തൊണ്ട വേദന,തുമ്മല്‍,ചര്‍ദ്ദി,വയറിളക്കം തുടങ്ങിയവയാണ് രോഗം മൂര്ച്ചിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍.

ഈ സന്ദര്‍ഭങ്ങളില്‍ ആവുന്നതും രോഗികള്‍ പുറത്തു ഇറങ്ങാതെ ഇരിക്കുക.ജനങ്ങള്‍ കൂടുതല്‍ കൂടുന്ന പൊതു സ്ഥലങ്ങളില്‍,സ്കൂളുകളില്‍,സിനിമാ തിയെറ്ററുകളില്‍,കല്യാണ ഹാളുകളില്‍ പോകുന്നത് ഒഴിവാക്കുക.എപ്പോഴും റെസ്പിറേറ്ററി മാസ്ക് ഉപയോഗിക്കുക.ആശുപത്രിയില്‍ പോകാന്‍ മാത്രം പുറത്തിറങ്ങുക.തുമ്മുമ്പോള്‍ അല്ലങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂക്കും,വായും ടിഷ്യു പേപര്‍ കൊണ്ടോ അല്ലങ്കില്‍ തൂവാല കൊണ്ടോ മറയ്ക്കുക.ടിഷ്യു പേപ്പര്‍ ആണെങ്കില്‍ അവിടെയും ഇവിടെയും വലിചെറിയാതെ അത് സുരക്ഷിതമായി ഒരിടത്ത് കുഴിച്ചിടുക.തൂവാല തിളച്ച വെള്ളത്തില്‍ മുക്കി ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുക.കൈകള്‍ സ്പിരിറ്റ്‌ കൊണ്ടോ നല്ല ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ടോ നല്ലവണം കഴുകുക ..

വളരെ വേഗത്തില്‍ ശ്വസിക്കുക,ശ്വസനത്തിനു തടസം, ചര്‍മ്മം നീലയോ ചാര നിറത്തിലോ ആയി തീരുക,വെള്ളം കുടിക്കാതിരിക്കുക(ദാഹമില്ലായ്മ),നിര്‍ത്താതെയുള്ള ചര്‍ദ്ദി,കടുത്ത പനി,ക്ഷീണം,നിര്‍ത്താതെയുള്ള ചുമ കിടന്നിടത്ത് തന്നെ കിടക്കുക,ആരോടും സംസാരിക്കാതെ ഇരിക്കുക എന്നിവയാണ് കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍.

ശ്വാസ തടസം,ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചു വേദന,വയറിലും നെഞ്ചിലും സമ്മര്‍ദ്ദം അനുഭവപ്പെടുക,പെട്ടെന്നുള്ള തല കറക്കം,കണ്ഫ്യൂഷന്‍,നിര്‍ത്താതെയുള്ള ചര്‍ദ്ദി മുതലായവയാണ് മുതിര്‍ന്നവരില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍.

ഈ രോഗത്തിന് വാക്സിന്‍ ഇല്ലാ എന്നുള്ളതാണ് ഏറ്റവും അപകടകരമായ അവസ്ഥ.എന്നാലും നമ്മുടെ ചില ദൈനം ദിന ശുചിത്വ പരിശീലനം കൊണ്ട് ഈ രോഗം ഏറെക്കുറെ തടയാവുന്നതാണ്.എവിടെ പുറത്തു പോയിട്ട് വന്നാലും, സ്പിരിറ്റ് അല്ലങ്കില്‍ ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ട് കൈ നല്ലവണ്ണം കഴുകണം.കൈ കഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ കൈ കൊണ്ട് തൊടാതിരിക്കുക.പ്രത്യേകിച്ച് ചുമ വരുമ്പോഴും,തുമ്മുമ്പോഴും കൈകള്‍ കൊണ്ട് പൊത്തുന്നത് കൊണ്ട് കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.ഈ രോഗം ബാധിച്ച ആള്‍ക്കാരുമായി കൂടുതല്‍ അടുത്തിട പാഴാകാതെ രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.രോഗികള്‍ക്ക്‌ സമ്പൂര്‍ണ ആയിസോലെഷന്‍ ഉറപ്പു വരുത്തണം.

അഥവാ ഈ രോഗം നമ്മളില്‍ ആര്‍ക്കെങ്കിലും ബാധിച്ചാല്‍ ഒരിക്കലും ജോലി സ്ഥലത്തോ,പൊതു വേദികളിലോ,സ്കൂളുകളിലോ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രോഗ ബാധിതരായവര്‍ക്ക് ആരംഭ സമയത്ത് തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമെന്നതാണ് ഇതിനെ അപകടകരമായ അവസ്ഥ.രോഗ ബാധിതരായി ഏഴു ദിവസം കഴിഞ്ഞാണ് രോഗം മൂര്ചിക്കുക.

ഈ രോഗത്തിന് ഒസേല്ടാമിവിര്‍ (ടാമിഫ്ലു) അല്ലങ്കില്‍ സാനമിവിര്‍ (രേലെന്സ) എന്നീ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതു.ഈ മരുന്നുകള്‍ ശരീരത്തിനകത്തുള്ള ഈ സ്വയിന്‍ വയറസിനെ പെറ്റു പെരുകുന്നതില്‍ നിന്നും തടയുന്നു. പക്ഷെ അത് രോഗ ബാധിതനായതിനു ശേഷം രണ്ടു ദിവസത്തിനകം ഈ മരുന്ന് കഴിച്ചാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകൂ.

ഈ മാരക രോഗത്തില്‍ നിന്നും നമ്മുടെ നാടിനെയും,ഈ ലോകത്തിനെയും രക്ഷിക്കുക എന്നത് എല്ലാവരുടെയും കടമയാണ്.അതിനാല്‍ നമ്മള്‍ ചെറിയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു ഇത്തരം അവബോധം എല്ലാരിലും ഉണ്ടാക്കിയെടുക്കണം .. രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റാന്‍ നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം അത് വരാതെ ചെറുക്കുക എന്നതാണ് .

Wednesday, August 26, 2009

വിരഹം

ഇരുട്ടിലിഴഞ്ഞിറങ്ങിയ
ഏകാന്തതയുടെ കറുത്ത അക്ഷരങ്ങള്‍
വിരഹത്തിന്‍ മഷി വറ്റിയ തൂലികയാല്‍
ശൂന്യതയില്‍ എഴുതപ്പെടുകയായിരുന്നു.

സ്മൃതിയുടെ മാറാലയില്‍ തടവിലായ മൌനം
ആരോടും പറയാതെ പടിയിറങ്ങി.

സ്വപ്‌നങ്ങള്‍ കടം തരില്ലാന്നു-
തല തല്ലി കരഞ്ഞു കാറ്റുമെങ്ങോ യാത്രയായി .

മറക്കുവാനാകില്ലായെന്നു വിതുംബിക്കരയാന്‍
എന്‍ നിഴല്‍ പോലുമിന്നെനിക്ക് അന്യമായി .

നീ നടന്ന വഴികളില്‍ ഞാനേകനായ് നടന്നപ്പോള്‍
നീ നനഞ്ഞ മഴയില്‍ ഞാന്‍ ഭ്രാന്തമായ്‌ നനഞ്ഞപ്പോള്‍

അറിയുന്നു ഞാനീ വിരഹം
മൃതിയെക്കാള്‍ വേദനാ ജനകമെന്നു.

Share

സൂര്യ താപം


എടാ പ്രകാശാ നാളെ ഓണമല്ലേ നമുക്ക് സദ്യ ഒരുക്കണ്ടേ ഡാ !! - മഹി

ഹും .. എങ്ങനെയാടാ? നമ്മുടെ ഈ ഡ്യൂട്ടി ടൈമില്‍ അത് നടക്കോ ? വെളുപ്പിനെ എണീറ്റ്‌ സൈറ്റില്‍ പോകേണ്ടവരല്ലേ നമ്മള്‍ ? പിന്നെ തിരിച്ചു വരുന്നത് രാത്രിയിലാണല്ലോ - പ്രകാശന്‍

എടാ മഹീ അപ്പൊ നമുക്ക് ഒരു കാര്യം ചെയ്യാം.ലുലു ഹൈപ്പര്‍ മാര്‍കെറ്റില്‍ പോയി സദ്യക്കുള്ള പച്ചക്കറി എല്ലാം വാങ്ങി ഇന്ന് രാത്രി തന്നെ എല്ലാം ഉണ്ടാക്കി വക്കാം.നാളെ രാത്രി ഡൂട്ടി കഴിഞ്ഞു വന്നു നമുക്ക് സദ്യ കഴിക്കാം.പായസത്തിനുള്ള അടയും,സേമിയയും ഒക്കെ വാങ്ങണം.പിന്നെ വാഴയില വേണമെങ്കില്‍ ഇപ്പോഴേ പോയാലെ പറ്റുള്ളൂ കേട്ടോ.നമ്മള്‍ പോകുന്നതിനു മുമ്പ്‌ തീരാതിരുന്നാല്‍ മതിയായിരുന്നു - പ്രകാശന്‍

അപ്പൊ നീ റെഡി ആകൂ ഞാന്‍ ദേ ഇപ്പൊ വരാം !! - മഹി

നീ എവിടെക്കാട? - പ്രകാശന്‍

എടാ ഞാന്‍ മേല് ഒന്ന് കഴികീട്ടു വരാം.നീ ആ അടുപ്പത്തിരിക്കുന്ന വെള്ളത്തില്‍ കുറച്ചു ചായപ്പൊടി ഇട്ടു എനിക്കും,നിനക്കും രണ്ടു ചായ ഉണ്ടാക്കി വക്ക്.ഒരു മൂളി പാട്ട് പാടി മഹി വെള്ളം കോരി മേലില്‍ ഒഴിക്കാന്‍ തുടങ്ങി..ഹോ വെള്ളത്തിന്‌ എന്തൊരു ചൂട്.അല്ലങ്കിലും ഈ ആഗസ്റ്റ്‌ മാസത്തില്‍ വെള്ളം തിളച്ചു മറിയും. ഇടയ്ക്കിടയ്ക്ക് വരുന്ന ഹുമിടിറ്റിയും.ചൂട് എങ്ങനെ വേണേലും സഹിക്കാം.പക്ഷെ ഈ ഹുമിടിറ്റി എന്ന ഭൂതം മനുഷ്യനെയും കൊണ്ടേ പോകൂ.സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ എത്ര വെള്ളം കുടിച്ചു നിന്നാലും ശരീരം വിയര്‍ത്തു കൊണ്ടേയിരിക്കും.അവസാനം ശരീരത്തിലെ ജലാംശം എല്ലാം നഷ്ടപ്പെട്ടു ശരീര താപ നില അധികരിച്ച് ആളുകുഴഞ്ഞു വീഴും.ബ്ലഡ്‌ പ്രഷര്‍ കുറയുകയും ഭയങ്കര ക്ഷീണിതനാവുകയും ചെയ്യുന്നു.രണ്ടു ദിവസത്തിന് മുമ്പ്‌ അങ്ങനെയാണ് സൈറ്റില്‍ ഒരു മലയാളി സുഹൃത്ത്‌ മരിച്ചത്.മണിക്കൂറുകളോളം സൈറ്റില്‍ നിന്ന് പണി ചെയ്ത അയാള്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു.നാട്ടിലെ അയാളുടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അനാഥരായി.കൂടെ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാരും ചേര്‍ന്ന് കുറച്ചു തുക കളക്റ്റ്‌ ചെയ്തു അയാളുടെ ഭാര്യക്ക് അയച്ചു കൊടുത്തിരുന്നു.ഈ വേനല്‍ക്കാലത്ത് എല്ലാ കമ്പനികളും ആറു മണിക്കൂര്‍ മാത്രമേ ലെബെഷ്സിനെ കൊണ്ട് പണിയെടുപ്പിക്കാവൂ എന്ന നിയമം ഉണ്ട്.ഉച്ചക്ക് പന്ത്രണ്ടു മണിക്ക് മുന്പേ സൈറ്റ് ജോലികള്‍ നിര്‍ത്തണം എന്നാണു നിയമം.മിക്കവാറും കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഈ നിയമം തെറ്റിക്കുകയാണ് പതിവ്.അവരുടെ പണി പെട്ടെന്ന് തീര്‍ക്കാന്‍ അവര്‍ ലെബെഷ്സിനെ കൊണ്ട് മണിക്കൂറുകളോളം പണിയെടുപ്പിക്കും.മിക്കവാറും കമ്പനികള്‍ ജോലിക്കാര്‍ക്ക് വേണ്ട തണുത്ത കുടി വെള്ളം സൈറ്റില്‍ എത്തിച്ചു കൊടുക്കാറും ഇല്ല.

സൂര്യ താപം ഏറ്റു തളര്‍ന്നു വീഴുന്ന ആള്‍ക്കാരെ നല്ല തണലത്തു കൊണ്ട് പോയി കിടത്തണം.എന്നിട്ട് അവരുടെ ശരീരത്തില്‍ നിറയെ തണുത്ത വെള്ളം ഒഴിച്ച് കൊണ്ടിരിക്കണം.കുറച്ചു ഐസ് കട്ടകള്‍ തുണിയിലോ മറ്റും പൊതിഞ്ഞു അവരുടെ കക്ഷത്തിലും തുടയിടുക്കുകളിലും വച്ച് കൊടുക്കണം.എലെക്ട്രോ ലൈറ്റ്‌ പൌഡര്‍ തണുത്ത വെള്ളത്തില്‍ മിക്സ്‌ ചെയ്തു അവരെ കുടിപ്പിക്കണം.മിക്കവാറും എലെക്ട്രോ ലൈറ്റ്‌ പാനീയങ്ങളില്‍ പൊട്ടാസിയം,സോഡിയം,മഗ്നീഷ്യം,മിനറല്‍സ്,സ്റ്റാര്‍ച്ച്,ഗ്ലുകോസ് തുടങ്ങിയവ ഉണ്ടാകും.ഇത് സൈറ്റില്‍ ലഭ്യമല്ലെങ്കില്‍ ഒരു നാരങ്ങ രണ്ടായി മുറിച്ചു പിഴിഞ്ഞ് വെള്ളത്തില്‍ ഉപ്പിട്ട് കലക്കി കൊടുക്കുന്നതും നല്ലതാണ്.പക്ഷെ ഇതൊന്നും ആ പാവം കുഴഞ്ഞു വീണപ്പോള്‍ ആരും ചെയ്തില്ല.ചെയ്തില്ലാ എന്നല്ല അതിനുള്ള സൗകര്യം ആ സൈറ്റില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.നാരങ്ങ വെള്ളം പോയിട്ട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് അയാള്‍ മരിച്ചത്.അവിടന്ന് ഒരു കിലോ മീറ്റര്‍ ദൂരത്തു പോയാണ് തണുത്ത വെള്ളം കൊണ്ട് വരേണ്ടത്.ആരോ പോയി വെള്ളം കൊണ്ട് വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

എടാ മഹി നീ എന്തെടുക്കുവാ ഡാ ബാത്‌ റൂമില്‍ ? പ്രകാശന്‍ ബാത്‌ റൂം കതകില്‍ തട്ടികൊണ്ട്‌ ചോദിച്ചു.

എടാ ദേ വന്നു ! - മഹി

മഹേഷും,പ്രകാശും ഉണ്ടാക്കി വച്ച കട്ടന്‍ ചായയും കുടിച്ചു കൊണ്ട് റെഡി ആയി പുറത്തിറങ്ങി.ടാക്സികള്‍ മത്സരിച്ചാണ് ഓടുന്നത്.നിരത്തില്‍ എവിടെ നോക്കിയാലും മഞ്ഞ ടാക്സികള്‍.നാട്ടിലെ ഓട്ടോ റിക്ഷകളെ ഓര്‍മ്മിപ്പിച്ചു.ഒരു ടാക്സി അവരുടെ മുന്പില്‍ വന്നു നിന്നു.ഒരു പാകിസ്ഥാനിയുടെതാണ് ടാക്സി.

ഭയ്യ ലുലു തക് ജാന ഹൈന്‍ !! .. കിതന ലെന്കെ ? - പ്രകാശന്‍

ആപ് ലോക് ബയിട് ജാവോ !!.അയാള്‍ ഡോര്‍ തുറന്നു കൊണ്ട് പറഞ്ഞു.

എടാ പ്രകാശ എത്രയാന്ന് ചോദിക്കട ആദ്യം !!.അല്ലങ്കില്‍ അവന്‍ അവസാനം പച്ചയുടെ സ്വഭാവം കാണിക്കും!! - മഹി.

വീണ്ടും മടിച്ചു മടിച്ചു പ്രകാശന്‍ പാകിസ്ഥാനിയോടു ചോദിച്ചു.ടീക്‌ ഹൈന്‍ ഭയ്യ !! ബയിട് നെ കി പഹലേ യെ ബോലിയെ കിത്ന ലെന്കെ ആപ് !!?

ടീക്‌ ഹൈന്‍ !! ഏക്‌ ദിനാര്‍ ദേ ദോ - പാക്സ്ഥാനി.

മഹേഷിന്റെയും,പ്രകാശന്റെയും നെറ്റി ചുളിഞ്ഞു.അവര്‍ ഒറ്റ സ്വരത്തില്‍ ഏക്‌ ദിനാര്‍ ? !!!

ഹാം ഏക്‌ ദിനാര്‍.ക്യാ ജ്യാദ ഹൈന്‍ ക്യാ?പച്ച പുച്ഛത്തോടെ ചോദിച്ചു.

നഹിന് ഭയ്യ ആദ ദിനാര്‍ ഹൈന്‍ തോ ജായെന്കെ.അവസാനം പച്ച മനസില്ലാ മനസോടെ സമ്മതിച്ചു.സമ്മതിക്കതിരിക്കാന്‍ പറ്റില്ലല്ലോ.കാരണം അയാള്‍ ആ സവാരി വിട്ടാല്‍ പുറകില്‍ നിര്‍ത്തിയിരിക്കുന്ന ടാക്സികള്‍ ആവേശ പൂര്‍വ്വം ആ സവാരി കൊത്തിയെടുക്കും.

ലുലുവില്‍ എത്തിയ ഉടനെ പച്ച പറഞ്ഞു. ഭയ്യ ജല്‍ദി ഉത്താര്‍ ജാവോ.പോലീസ്‌ വാല കടാ ഹൈന്‍.

മഹേഷും,പ്രകാശനും പെട്ടെന്ന് ഡോര്‍ തുറന്നു ഇറങ്ങി.

ലുലു ഹൈപ്പര്‍ മാര്‍കെറ്റ്‌ അലങ്കാര വിളക്കുകളാല്‍ അലംകൃതമായിരിക്കുന്നു.ഭയങ്കര തിരക്ക്.റമദാന്‍റേയും ,ഓണത്തിന്റെയും കച്ചവടം പൊടി പൊടിക്കുകയാണ്.പുറത്തുള്ള ചൂടില്‍ നിന്നും പെട്ടെന്ന് അകത്തു കയറി സെന്‍ട്രല്‍ ഏസിയില്‍ നിന്നും വരുന്ന കാറ്റ് കൊണ്ടപ്പോള്‍ അവര്‍ക്ക് ആശ്വാസം തോന്നി.ഒപ്പം അവര്‍ക്ക് അഭിമാനവും തോന്നി പദ്മശ്രീ യൂസഫ്‌ എന്ന നമ്മുടെ മലയാളി സഹോദരന്റെ വിയര്‍പ്പിന്റെ ഫലമാണ് ഈ സ്ഥാപനം.മലയാളികളുടെ അന്തസ്സും,അദ്ധ്വാനവും അറബികളുടെ ഇടയിലും,മറ്റു വിദേശികളുടെ ഇടയിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളിയായ ഏതൊരുവനും അഭിമാനാത്താല്‍ രോമാഞ്ചംകൊള്ളുമെന്നതില്‍ സംശയമില്ല.

ഭയങ്കര ജന തിരക്ക്.പല ഓഫറുകളും ഉണ്ട്.കുട്ടികള്‍ അവിടെയും ഇവിടെയും ഓടി കളിക്കുന്നു.അവരെ പിടിക്കാന്‍ ഓടുന്ന മാതാ പിതാക്കള്‍.മിക്കവാറും ആള്‍ക്കാരുടെ ബാഗുകളില്‍ നിന്നും തല പുറത്തിട്ടു നോക്കുന്ന മുരിങ്ങ കോലുകള്‍,വാഴയിലകള്‍,പടവലങ്ങകള്‍.നാട്ടിലെ ഓണ ചന്തയില്‍ നില്‍ക്കുന്ന ഒരു പ്രതീതി.

മഹീ രണ്ടാമത്തെ ഫ്ലോറിലാ പച്ചക്കറികളും,ഓണ സാധനങ്ങളും.നമുക്ക് അങ്ങോട്ട്‌ പോകാം - പ്രകാശന്‍.

മഹിയും,പ്രകാശനും ലിഫ്റ്റില്‍ കയറി.അകത്തു നിന്നും പുറത്തോട്ടു,പുറത്തു നിന്നു അകത്തോട്ടും കാണാന്‍ വിധത്തിലുള്ള ചുറ്റിനും ഗ്ലാസ്‌ ഇട്ട ലിഫ്റ്റ്‌.പ്രകാശന്‍ രണ്ടാമത് ഫ്ലോറിന്റെ ബട്ടന്‍ ഞെക്കി.സെക്കണ്ടുകള്‍ക്കുള്ളില്‍ അവര്‍ രണ്ടാമത്തെ നിലയില്‍ എത്തി.പച്ചക്കറികളും,പായസത്തിനുള്ള സാമഗിരികളും,നാളി കേരവും ,വാഴയിലയും ഒക്കെ വാങ്ങി ബാഗുകളില്‍ നിറച്ചു ക്യാഷ് കൌണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ രണ്ടു പേരുടേയും മുഖം ഓണ നിലാവ് ഉദിച്ച പോലെ തിളങ്ങിയിരുന്നു.ക്യാഷ്‌ പേ ചെയ്തു വേറൊരു ടാക്സി പിടിച്ചു അവര്‍ റൂമിലെത്തി.

ഹോ എന്തൊരു ചൂടാ അല്ലെ പ്രകാശാ - മഹി

എടാ കുറച്ചു വെള്ളമിങ്ങു എടുക്കു കുടിക്കാന്‍.ഹോ ഈ വെള്ളം ഭയങ്കര ചൂട് ആണ്.എന്ത് ചെയ്യും .കഴിഞ്ഞ മാസവും ശമ്പളം കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞതാ നിന്നോട് നമുക്ക് ഒരു ചെറിയ ഫ്രിഡ്ജ്‌ വാങ്ങാമെന്നു.അപ്പൊ നീയാ പറഞ്ഞെ ഈ മാസം പറ്റില്ല നാട്ടില്‍ പൈസ അയക്കണമെന്ന്.കുട്ട്യോള്‍ക്ക് സ്കൂള്‍ തുറക്ക എന്ന് - മഹി

എടാ ഈ മാസം കൂടി എങ്ങനേലും തള്ളി നീക്കിയ അടുത്ത മാസം അവസാനം ആകുമ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമല്ലോ അപ്പൊ ആ പൈസയും നമുക്ക് നാട്ടില്‍ അയക്കാമല്ലോ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീരുമല്ലോ - പ്രകാശന്‍.

ഹും..നമ്മള്‍ ഇങ്ങനെ ഈ ചൂടത്തും,തണുപ്പത്തും കഷ്ടപ്പെടുന്നത് അവര്‍ അറിയുന്നുണ്ടോ ഡാ ? ഓരോ മാസവും ഓരോ പ്രശ്നങ്ങള്‍.എല്ലാ പൈസയും അയച്ചു തീര്‍ന്നു റൂമിന്റെ വാടകയും കൊടുത്തു തീര്‍ന്നാല്‍ നമ്മുടെ കയ്യില്‍ എന്താ ഉള്ളത് മിച്ചം? പിന്നെ അടുത്ത മാസം വരെയുള്ള പല ചരക്കു സാധനങ്ങള്‍ കാസര്‍ഗോഡ്‌ കാരന്‍ ഇച്ചായുടെ കടയില്‍ നിന്നും കടം വാങ്ങണം.നല്ലൊരു മനുഷ്യനായതോണ്ട് അദ്ദേഹം മുഖം കറുപ്പിക്കാന്ടു തരും - മഹി

ഓക്കേ അപ്പൊ നമുക്ക് ഓണ സദ്യക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം.പ്രകാശനും,മഹിയും ലുങ്കി ഉടുത്തു തലയില്‍ ഒരു തോര്‍ത്ത്‌ കെട്ടി പച്ചക്കറി കണ്ടിക്കാനും,തേങ്ങ ചിരവാനും,തുടങ്ങി.അങ്ങനെ സാമ്പാറ്,അവിയല്‍,പച്ചടി,കിച്ചടി,തോരന്‍,കാളന്‍,ഓലന്‍ തുടങ്ങി ഓണത്തിന് വേണ്ട എല്ലാ കൂട്ടാനും റെഡി.രണ്ടു കൂട്ടം പ്രദമനും തയ്യാര്‍.ഇതെല്ലാം ഉണ്ടാക്കി തീര്‍ന്നപ്പോള്‍ മണി രണ്ടു !! അര്‍ദ്ധ രാത്രിയെന്നോ അല്ലങ്കില്‍ അടുത്ത ദിവസം പുലര്‍ച്ചയെന്നോ പറയാം.എല്ലാ വിഭവങ്ങളും ചോറും,എല്ലാം അടച്ചു വെച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു.രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവര്‍ ചാടിയെനീട്ടു.അതും അലാറം ദയയില്ലാതെ നിര്‍ത്താതെ അടിച്ചപ്പോഴാണ്‌ അവര്‍ ഉണര്‍ന്നത്.വല്ല വിധേനെയും ചാടി പിടിച്ചു അവര്‍ റെഡി ആയി ഡൂട്ടിക്കു പോയി.

എങ്ങനെയെങ്കിലും സമയം ഒന്ന് പോയിക്കിട്ടിയെന്കില്‍ എന്ന് അവര്‍ ആശിച്ചു.രാത്രി റൂമില്‍ പോയിട്ട് വേണം ഓണമുണ്ണാന്‍.നാട്ടില്‍ എല്ലാരും നല്ല ഓണ സദ്യ കഴിഞ്ഞു ഉറങ്ങുന്ന സമയമാണ്.

ഉച്ചക്ക് നാട്ടീന്നു അമ്മയും ഭാര്യയും കുട്ടികളും വിളിച്ചിരുന്നു - മഹി

ഹും !! എന്റെ വീട്ടീന്നും വിളിച്ചിരുന്നു.അവര്‍ക്ക് ഓരോ മിനിട്ടു വിളിക്കാന്‍ പോലും വല്യ വിഷമമാണ്.സംസാരിക്കുന്നതിനെക്കാലും കൂടുതലും ശ്രദ്ധിക്കുന്നത് ബൂത്തിലെ ടൈം മീറ്ററിലാണ്.നമ്മള്‍ അങ്ങനെ അല്ലല്ലോ നാട്ടില്‍ എല്ലാരോടും സംസാരിച്ചു അവര്‍ക്ക് ബോര്‍ ആകുമ്പോഴാണ് നമ്മള്‍ ഫോണ്‍ വയ്ക്കുന്നത്.അപ്പോഴും നമുക്ക് ഉറ്റവരോടും,ഉടയവരോടും സംസാരിച്ചു തൃപ്തി വന്നിട്ടുണ്ടാവില്ല. - പ്രകാശന്‍

ഡ്യൂട്ടി കഴിഞ്ഞു പ്രകാശനും,മഹിയും റൂമിലെത്തി.രണ്ടാളും കുളിച്ചു വൃത്തിയായി.ഓണ കോടി ഉടുത്തു നെറ്റിയില്‍ ചന്ദന കുറി തൊട്ടു അടുക്കളയിലോട്ടു ഓടി.രണ്ടു വാഴയിലയെടുത്തു നല്ലവണ്ണം കഴുകി.നിലത്തു ഇട്ടു കൂട്ടാനും ചോറും വിളമ്പി.കുടിക്കാന്‍ വെള്ളം വെച്ചു.പ്രദമന്‍ രണ്ടു ഗ്ലാസുകളിലായി ഒഴിച്ച് വെച്ചു.രണ്ടു പേരും ഉണ്ണാനിരുന്നു.മഹിയും,പ്രകാശനും ആര്‍ത്തിയോടെ ചോറും,കൂട്ടാനും ഉരുട്ടി വായിലേക്ക് വച്ചതെയുള്ളു അതെ വേഗത്തില്‍ രണ്ടാളുടെയും കൈകള്‍ താഴ്ന്നു.രണ്ടു പേരും നിരാശയോടെ പരസ്പരം നോക്കി.ചോറും കൂട്ടാനും വളിച്ചു പോയിരിക്കുന്നു.തലേന്ന് രാത്രി ഉണ്ടാക്കി വച്ചതാണ്.എല്ലാം ചൂടത്ത് വളിച്ചു പോയിരിക്കുന്നു.രണ്ടു പേരുടേയും കണ്ണില്‍ നിന്നും ധാരയായി കണീര്‍ ഒഴുകി.രണ്ടാളും എണീറ്റ്‌ കൈ കഴുകി.

പ്രാകാശാ ... എടാ ഇപ്പൊ നമ്മള്‍ എന്താ കഴിക്കുക? നല്ല വിശപ്പും ഉണ്ടല്ലോ?ആ പ്രദമന്‍ ഒന്ന് നോക്കിയേടാ - മഹി

ഇല്ലടാ അതും വളിച്ചു പോയെടാ.തേങ്ങ പാല് ഒഴിച്ചല്ലേ പ്രദമന്‍ ഉണ്ടാക്കിയത് !! ആദ്യം അത് വളിച്ചു നൂലായി കാണും!! -പ്രകാശന്‍

എടാ മഹി കുബ്ബൂസ് ഇരിപ്പുണ്ടോ ഡാ ? - പ്രകാശന്‍

ഇല്ല ഡാ ഇന്ന് സദ്യ ഉണ്ണാമെന്നു കരുതി അതും ഇന്നലെ രാത്രി വാങ്ങി വച്ചില്ല.ഇനിയിപ്പോ വാങ്ങാമെന്നു വച്ചാല്‍ ഈ അര്‍ദ്ധ രാത്രിയില്‍ ഒരു ബാക്കാലയും തുറന്നിട്ടുണ്ടാവില്ല - മഹി

രണ്ടു പേരും പരസ്പരം ദയനീയമായി നോക്കി.എന്നിട്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ ടാപ്‌ തുറന്നു ഗ്ലാസ്സുകളില്‍ വെള്ളം ഒഴിച്ച് കുടിച്ചു.വിശക്കുന്ന വയറോടെ ഒപ്പം മനസ്സില്‍ വേദനയോടെ ആ കൂട്ട് കാര്‍ നാലു മണിക്ക് അലാറം വച്ച് ലൈറ്റ്‌ കെടുത്തി കിടന്നു.

അടുത്ത റൂമിലെ ടീവിയില്‍ ഏതോ മലയാളം ചാനലില്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നുണ്ടാരുന്നു .. "മാവേലി നാട് വാണിടും കാലം .. മാനുഷരെല്ലാം ഒന്ന് പോലെ"

Friday, August 7, 2009

മരണം


മരണം
ക്ഷണിക്കാത്ത-
ഒരു അഥിതിയാണ്.
വരുന്ന വഴിയില്‍-
തങ്ങാതെയിങ്ങു വന്നേയ്ക്കും.

ചിലപ്പോഴവന്‍ വരുന്നത്- ‍
ഉറക്കത്തിന്റെ സുഷുപ്തിയിലാരിക്കും,
വണ്ടി ഓടിക്കുമ്പോഴാരിക്കും,
പത്രം വായിക്കുമ്പോഴയിരിക്കും.

കരിമ്പടം പുതച്ചും,
ചുവന്ന പട്ടണിഞ്ഞും,
വെള്ള മേലങ്കിയണിഞ്ഞും
അവന്‍ വന്നു കളയും
ഒരുളുപ്പുമില്ലാതെ..

ഓരോ മരണങ്ങളും..
കുഴി വെട്ടുകാരനും,
വിറകു വെട്ടുകാരനും
നിനച്ചിരിക്കാത്ത സൌഭാഗ്യങ്ങളാണ്.
മണ്ണ് നീങ്ങി കുഴി താഴുമ്പോഴും,
കട്ടയില്‍ വിറകെരിയുന്ബോഴും,
അവന്റെയടുപ്പില്‍ പുകയുയരും.

ഞാനുമവനെ ഉപാധികളില്ലാതെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

അവന്‍ വരും,വരാതിരിക്കില്ല !!
ഒരു മുന്നറിയിപ്പകളുമില്ലാതെ ..
ഒരുളുപ്പുമില്ലാതെ !!
ക്ഷണിക്കാതെ തന്നെ ..