Saturday, November 26, 2011

നേതാജി





http://www.youtube.com/watch?v=kChz4uldQL8

http://www.youtube.com/watch?NR=1&v=u0V8Em_lKBk

വിപ്ലവകാരികള്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ ശരീരം അടക്കപ്പെടുകയല്ല മറിച്ച്‌ വിതയ്ക്കപെടുകയാണ് ചെയ്യുന്നത്.ആ വിപ്ലവ വിത്തുകള്‍ കാലാകാലങ്ങളില്‍ മുളച്ചു വരും.അത്തരത്തില്‍ തന്റെ ജീവിതം ഭാരതത്തിന്റെ സ്വാതന്ത്ര്യതിനായ് ഉഴിഞ്ഞു വച്ച വിപ്ലവ വിത്തായ ധീരനായ സുഭാഷ് ചന്ദ്ര ബോസ്സ് എന്ന നേതാജിയെ നമ്മള്‍ ഒരിക്കലെങ്കിലും ഓര്‍ക്കണം.അദ്ദേഹത്തിന്റെ ജീവിത വീക്ഷണം നമ്മള്‍ വിലയിരുത്തിയാല്‍ നമുക്ക് നമ്മുടെ രാജ്യത്തോടുള്ള പ്രധിബദ്ദത എന്താണ് എന്ന് മനസിലാക്കുവാനും ഒപ്പം നല്ലൊരു പൌരന്‍ ആകുവാനുമുള്ള പ്രചോദനവും ലഭിക്കുമെന്നുള്ളതിനു സംശയമില്ല.സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്!!.അത് ആരും കനിവോടെ നമുക്ക് തരേണ്ട ഭിക്ഷയല്ല.അത് ആരാലും അടിച്ചേല്‍പ്പിക്കപെടെണ്ടതോ അല്ലങ്കില്‍ പിടിചെടുക്കപെടെണ്ടതോ അല്ല.അത് സ്വീകരിക്കുകയോ അല്ലെങ്കില്‍ തിരസ്കരിക്കപെടെണ്ടാതോ അല്ല.നമ്മുടെ വീട്ടില്‍ അന്യന്‍ കയറി വന്നിട്ട് നമ്മളോട് വീട് വിട്ടു പോകാന്‍ പറഞ്ഞാല്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കും ? അതും അവന്‍ കായ ബലത്തില്‍ ശക്തനും കയ്യൂക്കും ഉള്ളവന്‍ ആണെങ്കിലോ? നമ്മുടെ വീട്ടില്‍ അഥിതി ആയി വന്നവന്‍ നമ്മളെ പുറത്താക്കിയിട്ട് സ്വയം വീടിന്റെ ഉടമസ്ഥനായിട്ടു അവരോധിച്ച കഥയാണ്‌ ബ്രിട്ടീഷുകാര്‍ അടങ്ങുന്ന പറങ്കി പട നമ്മോടു ചെയ്ത നെറികേട്.ഇന്നും അവര്‍ മിക്കവാറും ഏഷ്യന്‍ രാജ്യങ്ങളിലും ചെയ്തു കൊണ്ടിരിക്കുന്നതും അത് തന്നെ !! മറ്റുള്ളവനെ ചൂക്ഷണം ചെയ്തു തന്റെ വയര്‍ വീര്‍പ്പിക്കുക എന്ന നികൃഷ്ടമായ സാമ്രാജ്യ രാക്ഷ്ട്രീയ കുടില തന്ത്രം !! എതിര്‍ക്കുന്നവനെ രായ്ക്കു രാമാനം ഇല്ലാതാക്കുന്ന, വിമര്‍ശിക്കുന്നവന്റെ വായില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന നെറി കേടിന്റെ ഗൂഡ തന്ത്രം !.

1897 ജനുവരി 23 - നു ആണ് നേതാജിയുടെ ജനനം.ബെന്‍ഗാളി കസ്യത് കുടുംബത്തില്‍ പെട്ട അദ്ദേഹം ജനിച്ചത്‌ കട്ടക്ക്, ഒറീസയില്‍ ആണ്.അഭിഭാഷകനായ ജാനകീ ദാസിന്റെയും,പ്രഭാവതി ദേവിയുടെയും പതിനാലു മക്കളില്‍ ഒന്‍പതാമത്തെ പുത്രനാണ് സുഭാഷ് ചന്ദ്ര ബോസ്.ഏഴാം ക്ലാസ് വരെ ആന്‍ഗ്ലോ സ്കൂള്‍ കട്ടക്കില്‍ പഠിച്ചു. പിന്നീട് അദ്ദേഹം രാവെന്‍ഷാ സ്കൂളിലേക്ക് മാറ്റപ്പെടുകയും പിന്നീടുള്ള ഉന്നത പഠനത്തിനായ് പ്രസിടെന്‍സി കോളേജില്‍ ചേരുകയും ചെയ്തു .എന്നാല്‍ അദ്ദേഹത്തിന് അവിടെ അധികം നാള്‍ തുടരാന്‍ കഴിഞ്ഞില്ല.വെള്ളക്കാരനായ പ്രോഫസ്സര്‍ ഒട്ടന്റെ ഇന്ത്യക്കെതിരെയുള്ള പ്രസ്താവനയില്‍ പ്രകോപിതനായ സുഭാഷ് അയാളെ ആക്രമിക്കുകയായിരുന്നു.പ്രൊഫസറെ ആക്രമിച്ചു എന്ന കാരണത്താല്‍ സുഭാഷിനെ മാനെജ്മെന്റ് കോളേജില്‍ നിന്നും പുറത്താക്കി.എന്നാലും കുറച്ചു കാലം കഴിഞ്ഞു കല്‍ക്കട്ട ജില്ലയില്‍ നിന്നും 1911- ല്‍ മെട്ട്രികുലെഷനില്‍ ഒന്നാമനായി പാസ് ആവുകയും പിന്നീട് സ്കോട്ടിഷ് ചര്‍ച് കോളേജില്‍ നിന്നും 1918 - ല്‍ ഫിലോസഫിയില്‍ BA ഡിഗ്രീ കരസ്ഥമാക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആരാധ്യ പുരുഷനായ ശ്രീ ചിത്തരഞ്ജന്‍ ദാസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി സ്വരാജ് പത്രത്തില്‍ പ്രവര്‍ത്തിക്കുകയും 1923 - ല്‍ ആള്‍ ഇന്ത്യ യൂത്ത് കോണ്ഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ദേഹം ശ്രീ ദേശബന്ധു നടത്തി കൊണ്ടിരുന്ന ഫോര്‍വേഡ് എന്ന പത്രത്തില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹത്തെ 1924 - ല്‍ കല്‍ക്കട്ട മേയര്‍ ആയി തിരഞ്ഞെടുത്തു.എന്നാല്‍ ആ പദവി അദ്ദേഹത്തിന് അധിക നാള്‍ തുടരാന്‍ കഴിഞ്ഞില്ല കാരണം അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ വാദം തന്നെ ! ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മണ്ടലായ്‌ ജയിലില്‍ അടക്കുകയും ജയിലില്‍ വച്ച് അദ്ദേഹത്തിന് ക്ഷയ രോഗം പിടി പെടുകയും ചെയ്തിരുന്നു.1927 - ല്‍ അദ്ദേഹം ജയിലില്‍ നിന്നും മോചിതനാവുകയും കൊണ്ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി പദം അലംകരിക്കുകയും ചെയ്തു. ഈയവസരത്തില്‍ അദ്ദേഹത്തിന് ജവഹര്‍ലാല്‍ നെഹ്രുവുമായി കൂടുതല്‍ അടുക്കുവാനും സ്വാതന്ത്ര്യ സമരങ്ങളില്‍ കൂടുതല്‍ സജീവമാകുവാനും കഴിഞ്ഞു.1930 ന്റെ മധ്യത്തില്‍ അദ്ദേഹത്തിന് യൂറോപ്യന്‍ രാന്ജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമുണ്ടായി.ഈ യാത്രയില്‍ അദ്ദേഹത്തിന് കമ്മ്യൂണിസവും, ഫാസിസവും എന്താണെന്ന് മനസിലാക്കുവാനും പഠിക്കുവാന്‍ കഴിഞ്ഞു.1938 കാല ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ വീക്ഷണങ്ങളും ദേശീയ വാദവും നിരീക്ഷിച്ച ദേശീയ നേതൃത്വം അദ്ദേഹത്തെ കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ പദത്തിലേക്ക് നോമിനേറ്റു ചെയ്തു.

അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ വാദത്തെ ആരംഭത്തില്‍ തന്നെ ഗാന്ധിജി എതിര്‍ത്തിരുന്നു.കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ സ്ഥാനം നേതാജിക്ക് കൊടുക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ദേശീയ നേതൃത്വത്തോട് ഗാന്ധിജി അഭ്യര്‍ഥിച്ചിരുന്നു . എന്നാല്‍ നേതാജിയെ ഇതൊന്നും ചോടിപ്പിചിരുന്നില്ല.അദ്ദേഹത്തിന് ഗാന്ധിജിയോട് തികഞ്ഞ ബഹുമാനവും മതിപ്പുമുണ്ടായിരുന്നു.അങ്ങനെ അദ്ദേഹം മെല്ലെ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വത്തില്‍ നിന്നും പിന്തള്ള പെടുകയാണ് ഉണ്ടായത്.അങ്ങനെ അദ്ദേഹം 1939 ജൂണ്‍ 22 -നു ഫോര്‍വേഡ് ബ്ലോക് എന്ന സംഘടന രൂപീകരിച്ചു.ഇടതു പക്ഷ ചിന്താ ധാര ബംഗാളില്‍ അലയടിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ ഈ സംഘടനയ്ക്ക് കഴിഞ്ഞു.

പല തരുണത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ സമരം ചെയ്തു കൊണ്ടിരുന്ന സുഭാഷ് ചന്ദ്ര ബോസിന് രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന ബ്രിട്ടന്റെ ഉറപ്പിനോട് വിശ്വാസമില്ലായിരുന്നു.യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ഉപയോഗിക്കുകയും യുദ്ധം ജയിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ തങ്ങളെ കറി വേപ്പില പോലെ വലിച്ചെറിയും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.ആസാദ് ഹിന്ദ്‌ ഫൌജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സംഘടന ക്യാപ്ടന്‍ മോഹന്‍ സിംഘിന്റെ നേതൃത്വത്തില്‍ 1942 - ല്‍ രൂപപ്പെട്ടിരുന്നു.പിന്നീട് ഈ സംഘടനയില്‍ ആകൃഷ്ടനായ അദ്ദേഹം അതില്‍ അംഗമാവുകയും സംഘടനയെ കൂടുതല്‍ ശക്തപ്പെടുത്തുകയും ചെയ്തിരുന്നു.1944 - ല്‍ ബര്‍മയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വമ്പിച്ച റാലിയില്‍ അദ്ദേഹം ജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിച്ചിരുന്നു.ഈയവസരത്തില്‍ വച്ചാണ് അദ്ദേഹം "നിങ്ങള്‍ എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന ചരിത്ര പ്രസിദ്ധമായ പ്രഹ്യാപനം നടത്തിയത്.ഈയവസരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് രാജിന് എതിരെ നടത്തുന്ന തന്റെ ഈ സന്ധിയില്ലാ സമരത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.ഹിന്ദിയില്‍ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കേള്‍ക്കുവാന്‍ വല്ല്യ ജനാവലി തന്നെ തടിച്ചു കൂടുമായിരുന്നു.

"ദില്ലി ചലോ" എന്ന പ്രഹ്യാപനം വഴി അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയായിരുന്നു."ജയ് ഹിന്ദ്‌" എന്ന മുദ്രാവാക്യം അദ്ദേഹത്തിന്റെതാണ്.അത് പിന്നീട് ഇന്ത്യന്‍ ഗവണ്‍മെന്റ് അന്ഗീകരിക്കുകയും ഇന്ത്യന്‍ സൈനികരുടെ മുദ്രാവാക്യമായി സ്വീകരിക്കുകയും ചെയ്തു.ജൂലൈ 1944 -ല്‍ സിംഗപ്പൂരില്‍ നിന്നും ആസാദ് ഹിന്ദ്‌ റെഡിയോവില്‍ ആദ്യമായി " ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്ര പിതാവ് " എന്ന് പ്രഹ്യാപിക്കുകയും ഒപ്പം ബ്രിട്ടീഷ് രാജിനെതിരെ തങ്ങള്‍ നടത്തുന്ന സന്ധിയില്ലാത്ത സമരത്തിന്‌ ആശിര്‍വാദം നല്‍കണമെന്നും ഗാന്ധിജിയോട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ത്യാഗം,ദേശ സ്നേഹം,അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചിന്താധാരാ തുടങ്ങിയവ വിസ്മരിക്കപെടുന്ന ഈ കാലത്ത് നമ്മള്‍ നമ്മളോട് തന്നെ ചോദിയ്ക്കേണ്ട ഒരു ചോദ്യമുണ്ട് നമ്മള്‍ യഥാര്‍ഥത്തില്‍ ബൌദ്ധികമായി സ്വതന്ത്രരായോ ആയെങ്കില്‍ തന്നെ ആ സ്വാതന്ത്ര്യത്തില്‍ നിന്നും നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണ് ?

1945 ഓഗസ്റ്റ്‌ 18 - നു ടോക്യോക്ക് പോകുന്ന വിമാനത്തില്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്നും തൈവാനില്‍ വച്ച് വിമാനം അപകടപ്പെടുകയും ഗുരുതരമായ പൊള്ളലുകളോടെ അദ്ദേഹം തൈവാനിലെ ലോക്കല്‍ ആസ്പത്രിയില്‍ തന്നെ അന്ത്യ ശ്വാസം വലിക്കുകയും ചെയ്തു എന്നും അദ്ദേഹത്തിന്റെ അവശേഷിച്ച ഭൌധീക ശരീരം തൈവാനിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ ദഹിപ്പിക്കുകയും ചിതാ ഭസ്മം ടോക്യോവിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിക്കുവെന്നും ആണ് വാര്‍ത്തകള്‍ വന്നത്.എങ്കിലും അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്നും ദുരൂഹത നില നില്‍ക്കുന്നു .അദ്ദേഹം വളരെ കാലങ്ങള്‍ക്ക് ശേഷം സൈബീരിയില്‍ മരണപ്പെട്ടു എന്നും വാദമുണ്ട്.അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ പല അന്നെഷണ കമ്മിറ്റികളെയും ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചിരുന്നു.ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ 1999 മുതല്‍ 2006 വരെ തൈവാന്‍ ഗവണ്‍മെന്റുമായി നടത്തിയ അന്നേഷണത്തില്‍ അങ്ങനെ ഒരു വിമാന അപകടം നടന്നതായി തെളിവുകള്‍ ഒന്നും ഇല്ലെന്നും നേതാജി വിമാന അപകടത്തില്‍ അല്ലാ മരിച്ചതെന്നും തെളിഞ്ഞു.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയാതെ കടക്കെണിയിലും,ദുരിതങ്ങളിലും ഒടുവില്‍ ആത്മഹത്യലും വരെ എത്തി നില്‍ക്കുന്ന ഓരോ സാധാരണ ഭാരതീയനും നേതാജിയുടെ ആഹ്വാനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു മുന്നോട്ടു പോകേണ്ടതുണ്ട്.ചില്ലറ കച്ചവട കമ്പോളങ്ങള്‍ വരെ കുത്തക കോര്‍പറേറ്റ്കളുടെ നീരാളി പിടുത്തത്തില്‍ അമര്‍ന്നു കിടക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ തങ്ങളുടെ അസ്തിത്വത്തില്‍ ബോധവാന്മാര്‍ ആകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.പാശ്ചാത്യ സംഗീതത്തിന്റെ ലാസ്യത്തില്‍ അരണ്ട വെളിച്ചത്തില്‍ സ്പൂണും ഫോര്‍ക്കും കൊണ്ട് ബടായി പറഞ്ഞു ടേബിള്‍ മേനെഴ്സിന്റെ പൊങ്ങച്ചത്തില്‍ മുന്തിയ ഇനം ഭക്ഷണ വിഭവങ്ങള്‍ തൊള്ളയിലെക്ക് തള്ളി കയറ്റുന്ന ഈ കോര്‍പറേറ്റ് മേലാളന്മാര്‍ക്ക് അവര്‍ കഴിക്കുന്ന ഓരോ ധാന്യത്തിലും,പഴങ്ങളിലും,പച്ചക്കറികളിലും ഈ കര്‍ഷകരുടെ വിയര്‍പ്പിന്റെ ഗന്ധം മനം പിരട്ടല്‍ ഉണ്ടാക്കുന്നില്ല.കര്‍ഷകന്റെ വിയര്‍പ്പു ഉണങ്ങുന്നതിന് മുന്പേ അവന്റെ മടിക്കുത്തിനു പിടിച്ചു തെരുവില്‍ വലിച്ചിഴച്ചു അവന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന സാമ്രാജ്യത്വ വാദികള്‍ക്ക് ഓശാന പാടുന്ന സര്‍ക്കാരുകള്‍ ഉള്ളിടത്തോളം കാലം ഈ നാട്ടില്‍ നേതാജിയുടെ ആഹ്വാനങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടാവില്ല.വിതയ്ക്കപ്പെട്ട വിപ്ലവ വിത്തുകള്‍ ഒരിയ്ക്കല്‍ മുളച്ചു വരും എന്ന പ്രതീക്ഷയോടെ അവര്‍ വളര്‍ന്നു പടര്‍ന്നു പന്തലിയ്ക്കും എന്ന പ്രതീക്ഷയോടെ മാറ്റങ്ങളുടെ പുതിയ സൂര്യനായി നമുക്ക് കാത്തിരിക്കാം."ജയ് ഹിന്ദ്".