Friday, September 25, 2009

സമര്‍പ്പയാമീ !!

രാമേശ്വരത്ത് വന്നിറങ്ങിയത് മുതല്‍ തുടങ്ങിയ ചാറ്റല്‍ മഴയാണ്.ചിലപ്പോഴെല്ലാം ഈ മഴ കാണുമ്പോള്‍ പ്രകൃതി മനുഷ്യരുടെ ദുഖങ്ങളെല്ലാം ഏറ്റു വാങ്ങി കണ്ണീര്‍ പൊഴിക്കുകയാണെന്നു തോന്നും.ക്ഷേത്രത്തില്‍ അധികം തിരക്ക് കാണുന്നില്ല.വഴിയോര കച്ചവടക്കാര്‍ നിരത്തി വച്ചിരിക്കുന്ന പൂജ സാമഗ്രികളുടെയും,പൂക്കളുടെയും,കുന്തിരിക്കത്തിന്റെയും ഗന്ധത്തോടൊപ്പം മഴയുടെ ചൂരും കൂടി കലര്‍ന്ന പരിചിതമല്ലാത്ത മണം.തന്റെ ജീവിതം പോലെ .. ഹേമ നെടുവീര്‍പ്പിട്ടു.ശ്രീക്കുട്ടന്റെ കൈ പിടിച്ചു ചളിയില്‍ ചവിട്ടരുതെന്നു താക്കീത് നല്‍കി കൊണ്ട് അച്ഛനും പിന്നാലെ വരുന്നുണ്ട്.പുറകില്‍ നൃത്തം ചവിട്ടി വരുന്ന ജട്ക(കുതിര)വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന് ചളി തെറിപ്പിച്ചു മുക്രിയിട്ടു കൊണ്ട് കുറെ കറുത്ത പന്നികള്‍അത് വഴി ഓടി നടക്കുന്നുണ്ടായിരുന്നു.പണ്ട് പുസ്തകങ്ങളില്‍ വായിച്ചു കേട്ട അറിവാണ്‌ രാമേശ്വരത്തെ കുറിച്ച്.രാ‍മ രാവണ യുദ്ധത്തില്‍ രാമന്‍ വാനര സേനയുമായി അവിടെ തമ്പടിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കടല്‍ തീരത്ത് നിന്ന് നോക്കിയാല്‍ പാമ്പന്‍ പാലം കാണാം.പൊതുവേ രാമേശ്വരം കടല്‍ ശാന്തമാണ്.യുദ്ധ സന്നാഹങ്ങള്‍ നടത്താന്‍ പാകത്തിന് കടലിനോടു ശാന്തനാവാന്‍ രാമന്‍ ആജ്ഞാപിച്ചു എന്നാണു ഐതീഹ്യം.സത്യം എന്ത് തന്നെയായാലും ഈ കടല്‍ ശാന്തമാണ്.എത്ര വല്യ തിരമാലകള്‍ ഇളക്കി ഇരമ്പി വരുന്ന കടലായാലും പൊതുവേ കടലിന്റെ പത്തിലൊന്ന് ഭാഗത്ത് മാത്രമേ പ്രഷുബ്ധതയുള്ളു എന്നതാണ് ശാസ്ത്ര നിഗമനം.ഇത് പോലെ തന്നെയല്ലേ മനസും ? പലപ്പോഴും മനസ് പ്രഷുബ്ധമാണു.എങ്കിലും മനസിന്റെ പത്തില്‍ ഒന്‍പതു ഭാഗവും ശാന്തമാക്കി വക്കണം.ശ്രീക്കുട്ടനു വിദ്യാഭ്യാസം നല്‍കണം.അച്ചനില്ലായെന്ന ഒരു അല്ലലും അറിയാതെ അവനെ വളര്‍ത്തണം.തേങ്ങലുകളും,വിതുംബലുകലുമായി പിന്നിട്ട എത്രയോ രാത്രികള്‍.എങ്കിലും ആറു വയസുള്ള ശ്രീക്കുട്ടനെ മാറോടു ചേര്‍ത്ത് കിടക്കുമ്പോള്‍ വല്ലാതെ ആശ്വാസം ഹേമ അനുഭവിച്ചിരിക്കുന്നു.അച്ഛനും അനിയത്തിയും നല്‍കുന്ന അളവില്ലാത്ത സ്നേഹം ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള എല്ലാ വിധ ധൈര്യവും നല്‍കിയിരുന്നു.പ്രീ ഡിഗ്രി പാസായ തനിക്കു ഒരു ജോലി നല്‍കാന്‍ മായാ മാഡം സന്മനസ് കാണിച്ചില്ലായിരുന്നുവെന്കില്‍ താന്‍ എന്ത് ചെയ്യുമാരുന്നു?എന്തും പെട്ടെന്ന് പഠിക്കാനുള്ള അവളുടെ ശുഷ്കാന്തി കണ്ടിട്ടാവണം മാഡം കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങള്‍ എല്ലാം ഹെമക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു.ഹേമയുടെ അധ്വാനവും,മാഡത്തിന്റെ സപ്പോര്‍ട്ടും അവളെ കമ്പനിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ എത്തിച്ചിരുന്നു.ആര് വര്‍ഷത്തിന്റെ പ്രായം മാത്രമേ ഹേമയുടെ വിവാഹ ജീവിതത്തിനു ഉണ്ടായിരുന്നുള്ളൂ.ആറടി പൊക്കവും സുമുഖനുമായ വിനോദിനെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ഹേമ ഇഷ്ടപ്പെട്ടിരുന്നു.പിന്നെ ഒന്നും ഓര്‍ത്തില്ല വിവാഹത്തിന് സമ്മതിച്ചു.ആദ്യ രാത്രിയില്‍ അവള്‍ക്കുള്ള അനുഭവം അവളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതായിരുന്നു .അയാള്‍ മൃഗീയമായ ആവേശത്തില്‍ അവളിലേക്ക്‌ പടര്‍ന്നു കയറി.അപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.ആവേശ ഭരിതനായ അയാള്‍ അവളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നി.പലവുരു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ബലിഷ്ടമായ അയാളുടെ കരങ്ങളില്‍ അവള്‍ കീഴടങ്ങി.ഹേമയുടെ ചുണ്ടുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചപ്പോള്‍ പാന്‍ പാന്‍ പരാഗിന്‍െറയും വിസ്കിയുടെയും രൂക്ഷ ഗന്ധത്താല്‍ അവള്‍ക്കു മനം പുരട്ടി.അവളുടെ ശരീരം മുഴുവനും ഉഴുതു മറിച്ച തൃപ്തിയില്‍ അയാള്‍ ഉറങ്ങി.അന്ന് രാത്രി മുഴുവനും അവള്‍ ഉറങ്ങാതെ കരഞ്ഞു കൊണ്ടേയിരുന്നു.ഒരു പക്ഷെ താനാകുമോ ലോകത്ത് ആദ്യമായി സ്വന്തം ഭര്‍ത്താവാല്‍ ആദ്യ രാത്രിയില്‍ ബലാല്‍ സംഘത്തിനു ഇരയാകുന്ന ആദ്യത്തെ പെണ്ണ് ?അവള്‍ക്കു അവളോടും അയാളോടും വെറുപ്പ്‌ തോന്നി ..എന്തൊക്കെയാണ് സ്വപനം കണ്ടത്?വിനോദിന്റെ ബാഹ്യ സൌന്ദര്യം തന്നെ ഉള്ളിലും ആണെന്ന് വിചാരിച്ച താന്‍ എത്ര വിഡ്ഢിയാണ്.ദിവസവും രാവിലെ പോയാല്‍ വിനോദ് തിരിച്ചു വരുന്നത് അര്‍ദ്ധരാത്രികളിലാണ്.കുടിച്ചു ബോധം പോകുമ്പോള്‍ കൂട്ടുകാര്‍ കാറില്‍ കൊണ്ട് വന്നാക്കും.കാറില്‍ നിന്നും ഇറങ്ങി കൊച്ചു കൊഞ്ഞുങ്ങള്‍ പിച്ച വച്ച് നടക്കുന്നത് പോലെ വീട്ടിലേക്കു വന്നു കയറും.വിനോദിന് തടിയുടെ ബിസിനെസ് ആയിരുന്നു.നിറയെ കൂട്ടുകാര്‍.മുഴുവന്‍ സമയം മദ്യപാനം.ഇതിനിടയില്‍ ശ്രീക്കുട്ടനും പിറന്നു.നല്ല ഓമനത്വമുള്ള കുഞ്ഞു.അവന്റെ കളങ്കമില്ലാത്ത ചിരികളിലും,കുസൃതികളിലും ഹേമ സന്തോഷം കണ്ടെത്തി.അവന്റെ അഞ്ചാമത്തെ വയസു തികയുന്ന അന്ന് അമ്പലത്തില്‍ പോയിട്ട് വീട്ടില്‍ കയറി വന്നയുടനെയാണ് ആ ഫോണ്‍ വന്നത്.ആ ഫോണും പിടിച്ചു അവള്‍ നിര്‍വികാരയായി അങ്ങനെ നിന്നു.വിനോദിനെ ഏതോ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെതിയത്രേ.ആത്മഹത്യ ആയിരിക്കാം എന്നാണു പോല്സിന്റെ നിഗമനം.ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു.അയാള്‍ കഴിച്ച മദ്യത്തിലാണ് വിഷാംശം കണ്ടത്.കൂട്ടത്തില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു.കച്ചവടത്തില്‍ ഒരു പാട് കടം വന്നുവെന്നും അത് വീട്ടനാകാതെയാണ് താന്‍ ജീവനോടുക്കുന്നുവെന്നും അയാള്‍ കുറിപ്പില്‍ എഴുതിരുന്നത്.വിനോദ് മരിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കടക്കാര്‍ വീട്ടില്‍ വന്നു ശല്ല്യപ്പെടുതാന്‍ തുടങ്ങി.കയ്യില്‍ ഉണ്ടായിരുന്ന നാല്പതു പവന്റെ ആഭരണവും പിന്നെ അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ ആറു സെന്റ്‌ പുരയിടത്തില്‍ മൂന്നു സെന്റ്‌ വിട്ടു അവള്‍ ആ കടങ്ങള്‍ ഒക്കെ വീടി.മായാ മാഡം അവരുടെ കമ്പനിയില്‍ തന്നെ ഒരു ജോലി തരപ്പെടുത്തി തന്നതിനാല്‍ അവള്‍ക്കു അച്ഛനെ ബുദ്ധി മുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാം എന്നായി.പലരും സഹതാപത്തോടെ അവളെ നോക്കി.ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന പെണ്‍കുട്ടി.അവളെ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ അവളുടെ ദുര്‍വിധിയില്‍ ദുഖിച്ചു.പലരും അവളെ പുനര്‍ വിവാത്തിനായ്‌ നിര്‍ബന്ധിച്ചു.അച്ഛനും അനിയത്തിയും പല തവണ ഉപദേശിച്ചു പുനര്‍ വിവാഹം നടത്താന്‍.അവള്‍ അതൊന്നും കേള്‍ക്കാത്ത ഭാവം നടിച്ചു.ഹേമയുടെ മനസ്സില്‍ ഒരു മരവിപ്പായിരുന്നു.ജീവിതത്തില്‍ പരാജിതയായവളുടെ നിര്‍വികാരത.പക്ഷെ ഒരാണിന്റെ തുണയില്ലാതെ തന്നെ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കണം.മകനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണം.അവളുടെ മനസ്സില്‍ ഇപ്പോള്‍ പുരുഷനോട് വെറുപ്പാണ്.അവള്‍ക്കു പുരുഷന്‍ എന്നും സ്വാര്‍ത്ഥനാണു.തന്റെ സുഖങ്ങള്‍ക്കായി മറ്റുള്ളവരുടെ ജീവിതം വച്ച് അമ്മാനമാടുന്ന നിക്രുഷ്ടനായാണ് അവള്‍ പുരുഷനെ കാണുന്നത്.വിനോദ് അങ്ങനെ ആയെന്നു വച്ച് മറ്റുള്ള പുരുഷന്മാര്‍ അങ്ങനെ ആവില്ലായെന്നു പലരും അവളെ ഉപദേശിച്ചു നോക്കി അവള്‍ അതൊന്നും ചെവിക്കൊണ്ടില്ല.ചാറ്റല്‍ മഴ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.നേരിയ വെയില്‍ പരന്നിരിക്കുന്നു.അവര്‍ കടല്‍ തീരത്ത് പോയി സമുദ്ര സ്നാനം നടത്തി.ഇത് രാമേശ്വരത്തെ പ്രാര്‍ഥനാ വിധികളില്‍ ഒന്നാണ്.ആദ്യം സമുദ്ര സ്നാനം പിന്നെ പുണ്ണ്യ സ്നാനം.അത് ക്ഷേത്രത്തിനകത്തെ ചെറിയ കിണറുകളില്‍ നിന്നും വെള്ളം കോരി കുളിക്കണം.ഇതിനെയാണ് പുണ്ണ്യ സ്നാനം എന്ന് പറയുന്നത്.പുണ്ണ്യ സ്നാനവും കഴിഞ്ഞു ശ്രീ കോവിലില്‍ പോയി പൂജാ സാമഗ്രികള്‍ പൂജാരിയെ ഏല്പിച്ചു അവര്‍ ഉള്ളുരുകി പ്രാര്‍ത്തിച്ചു.ശ്രീക്കുട്ടന്‍ കണ്ണുമടച്ചു തൊഴുന്നുണ്ടായിരുന്നു.അവന്‍ ഇടയ്ക്കിടയ്ക്ക് കണ്ണ് തുറന്നു നോക്കി.മുത്തച്ചനും അമ്മയും എന്ത് ചെയ്യുന്നു എന്നറിയാന്‍.അവര്‍ പ്രസാദവും വാങ്ങി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള കടല്‍ തീരത്തേക്ക് നടന്നു.അവിടെ ഭയങ്കര തിരക്ക്.മണ്ണ് വാരി ഇട്ടാല്‍ തറയില്‍ വീഴാത്ത അത്ര ജനം.എല്ലാവരും തങ്ങളുടെ ഉറ്റവര്‍ക്കായ് ബലി അര്‍പ്പിക്കുവാന്‍ വന്നവര്‍.കയ്യില്‍ പൂജാ സാമഗ്രികളുമായി ഈറനുടുത്തു അവര്‍ ഓരോ പൂജാരികളെ തേടി നടക്കുന്നു.മരിച്ചവരുടെ പാപ മോക്ഷത്തിനായ്‌ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന ബലി തര്‍പ്പണം.ഈ ബലി തര്‍പ്പണം കൊണ്ട് മരിച്ച ആത്മാക്കള്‍ ചെയ്ത പാപങ്ങള്‍ ദൈവം പൊറുക്കുമോ ? അവനവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ശിക്ഷ അവനവന്‍ അനുഭവിച്ചേ മതിയാകൂ.അച്ഛനും അനിയത്തിയും നിര്‍ബന്ധിച്ചിട്ടാണ് ഹേമ ശ്രീക്കുട്ടനെ കൊണ്ട് പിതൃ ബലി തര്‍പ്പണം ഇടാന്‍ തീരുമാനിച്ചു രാമേശ്വരത്ത് വന്നത്.അല്ലാതെ ആ മനുഷ്യനോടുള്ള ആരാധനയോ സഹതാപമോ കൊണ്ടല്ല .. ഈ ചെറു പ്രായത്തില്‍ തന്നെയും ഈ പിഞ്ചു കുഞ്ഞിനെയും അനാഥരാക്കി നടു തെരുവില്‍ കുറെ കടവും ഉണ്ടാക്കി ഇട്ടു പോയ ദുഷ്ടന്‍ ! ഹേമ അമര്‍ഷം സഹിക്ക വയ്യാതെ പല്ലിരുമ്മി.അവര്‍ മെല്ലെ നടന്നു ഒരു പൂജാരിയുടെ അടുക്കല്‍ ചെന്നു.പൂജാരി ശ്രീക്കുട്ടന്റെ വലതു കയ്യിലെ മോതിര വിരലില്‍ ദര്‍ഭ മോതിരം അണിയിപ്പിച്ചു.പിണ്ട ചോറ് ഉരുളയാക്കി അവന്ടെ കുഞ്ഞു കയ്യില്‍ വച്ച് കൊടുത്തു.അവനു ഒന്നും മന്സിലാകുന്നുണ്ടായിരുന്നില്ല.അവന്‍ അമ്മയെയും മുത്തച്ചനെയും മാറി മാറി നോക്കി.ഉരുളയില്‍ എള്ളും, പൂജാ പുഷ്പങ്ങളും അര്‍പ്പിച്ചു പുന്ന്യാഹം തളിച്ച് വാഴയിലയില്‍ അത് മടക്കി ശ്രീക്കുട്ടന്റെ കൈകളില്‍ മടക്കി വച്ച് കൊടുത്തു.പൂജാരിയുടെ നിര്‍ദേശം അനുസരിച്ച് അവന്‍ തിരിഞ്ഞു നോല്‍ക്കാതെ തലയ്ക്കു മുകളില്‍ കൂടി കടല്‍ വെള്ളത്തിലേക്ക്‌ ഇട്ടു.അതെ വെള്ളത്തില്‍ മുങ്ങി അവന്‍ തന്റെ പിതാവിനായ്‌ പിതൃ ബലി തര്‍പ്പണം നടത്തി.ആ പിണ്ട ചോറും വാഴയിലയും പൂക്കളും അധികം തിരകളില്ലാത്ത ശാന്തയായ കടല്‍ വെള്ളത്തില്‍ ഒഴുകി നടന്നു.പിന്നെ കുറച്ചു കഴിഞ്ഞു ചെറിയ ഒരു തിര വന്നു അതെല്ലാം മുക്കി കളഞ്ഞു.അച്ഛനും,ശ്രീക്കുട്ടനുമായി തിരികെ നടക്കുമ്പോള്‍ ഹേമക്ക് തന്റെ മനസ്സില്‍ നിന്നും എന്തോ ഭാരം ഒഴിഞ്ഞ പോലെ തോന്നി.

Wednesday, September 9, 2009

രക്ത ബന്ധം


നീണ്ട പത്തു വര്‍ഷത്തിനു ശേഷമാണ് നന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കാണുന്നത്.ഒരു കൂട്ടുകാരന്‍ ബൈക്ക് അക്സിടെന്റില്‍ കാലൊടിഞ്ഞു കിടന്നപ്പോള്‍ വന്നതാണ്.ഇന്ന് മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു.പരിസരം ഇപ്പോള്‍ മുന്ബത്തെക്കാള്‍ വൃത്തിയുള്ളതായിരിക്കുന്നു.മാലിന്ന്യ സംസ്കരണത്തിന് പുതിയ സംവിധാനങ്ങള്‍ ഒക്കെ ഉണ്ട് ഇപ്പോള്‍.ആയതിനാല്‍ ആശുപത്രി പരിസരങ്ങളില്‍ അധികം ചപ്പു ചവറുകള്‍ കാണുന്നില്ല.
പക്ഷെ തിരക്കിനു ഒരു കുറവുമില്ല.സൈറന്‍ അടിച്ചു വന്നു നില്‍ക്കുന്ന ആംബുലന്‍സുകള്‍,രോഗികള്‍,അവരെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍.അവര്‍ക്ക് കൂട്ടിനിരിക്കാന്‍ വരുന്നവര്‍.ഡോക്ടര്‍മാര്‍,നേഴ്സുമാര്‍.ആകെക്കൂടി ശബ്ദ മുഖരിതമാണ് അവിടം.ഓരോ മുഖങ്ങളിലും ടെന്‍ഷന്‍ കാണാമായിരുന്നു.ചിരിച്ച മുഖങ്ങള്‍ ഒരിടത്തും കാണാനില്ല.സന്തോഷിക്കാണോ മനസ്സ് തുറന്നു ചിരിക്കാനോ ഉള്ള അന്തരീഷമല്ലല്ലോ അത്.

ഔട്ട്‌ പെഷിയന്റ്റ്‌ വിഭാഗത്തില്‍ ചെന്ന് കൌണ്ടറില്‍ ഇരിക്കുന്ന കുറച്ചു സീനിയര്‍ ആണെന്ന് തോന്നിക്കുന്ന നേഴ്സിനോടായ് നന്ദന്‍ ചോദിച്ചു "സിസ്റ്റര്‍" "നെഫ്രോളജി വിഭാഗത്തില്‍ ഇന്നലെ അഡ്മിറ്റ്‌ ചെയ്ത മാളവിക എന്ന പെണ്‍ കുട്ടിയെ കാണണം".രണ്ടാമത്തെ നിലയില്‍ അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ ആണ് വലതു ഭാഗത്തേക്ക് കൈ കാണിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു "ദേ അവിടെയാണ് ലിഫ്റ്റ്‌.അതിനടുത്ത് തന്നെ മുകളിലേക്ക് പോകാന്‍ സ്റെപ്പും ഉണ്ട്".നെഴ്സിനോട് നന്ദി പറഞ്ഞു കൊണ്ട് നന്ദന്‍ ലിഫ്ടിനടുതെക്ക് നീങ്ങി.കുറച്ചു നേരം കാത്തു നിന്നു.ഹോ ! .. ഇത് വരാന്‍ കുറെ നേരം ആകും സ്വയം പറഞ്ഞു കൊണ്ട് കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.മൂക്ക് തുളച്ചു കയറുന്ന ഡെറ്റോള്‍ മണം.ക്ലീനെഷ്സ് ഫ്ലോറും,സ്റെപ്പുകളും ഡെറ്റോള്‍ ഒഴിച്ച് വൃത്തിയാക്കുകയാണ്.രണ്ടാമത്തെ ഫ്ലോറിലേക്കുള്ള ഓരോ പടി കയറുമ്പോഴും നന്ദന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുകയായിരുന്നു.മനസ്സില്‍ എന്തൊക്കെയോ തോന്നിച്ചു.ഓര്‍മ്മകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ അയാളുടെ തലയില്‍ കൂടി കടന്നു പോയി.

നന്ദന്റെ സുഹൃത്ത്‌ അജിത്തിന്റെ മകളാണ് മാളു.എട്ടു വയസാണ് അവളുടെ പ്രായം.മാളു എന്നത് ഓമനപ്പേരാണ്.യഥാര്‍ഥ പേര്‍ മാളവിക എന്നാണു.നല്ല ഓമനത്വം തുളുമ്പുന്ന സുന്ദരിയായ കുഞ്ഞു.ഭയങ്കര വായാടിയും,മിടുക്കിയും ആണ് അവള്‍.അവളോട്‌ സംസാരിച്ചു ഇരുന്നാല്‍ ഒരു ദിവസം പോകുന്നത് അറിയില്ല.നന്ദനും ഭാര്യ ലക്ഷ്മിയും താമസിക്കുന്നത് അജിത്തിന്റെ വീടിനടുത്താണ്.മാളു മിക്ക സമയങ്ങളിലും നന്ദന്റെ വീട്ടില്‍ തന്നെയാണ്.നന്ദന്‍ അവള്‍ക്കു നന്ദ മാമയാണ്.നന്ദനും ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.പല ഡോക്ടര്‍മാരെയും കണ്ടു.പല മരുന്നും കഴിച്ചു.പക്ഷെ ഒരു ഫലവും ഉണ്ടായില്ല.അതിനാല്‍ മാളുവിനെ അവര്‍ സ്വന്തം മകളെ പോലെയാണ് സ്നേഹിച്ചിരുന്നത്.നന്ദന്റെ ഭാര്യ ലക്ഷ്മിയാണ്‌ അവളെ കുളിപ്പിക്കുന്നതും,സ്കൂളില്‍ അയക്കുന്നതും,ചോറ് വാരി കൊടുക്കുന്നതും എല്ലാം.നന്ദന്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍ കിറ്റ്‌ കാറ്റ്‌ മിട്ടായി വാങ്ങി വരും മാളൂനു.

അജിത്തിന്റെയും,പ്രിയയുടെയും പ്രേമ വിവാഹമായിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് കാരണം രണ്ടു പേരും ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വന്നു.അങ്ങനെ അവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.അവര്‍ക്ക് ബന്ധുക്കളായി നന്ദനും,മറ്റു കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബീകോം ബിരുദ ധാരിയായ അജിത്തിന് മാളുവിന്റെ ജനനത്തിനു ശേഷം എല്‍ഡി ക്ലാര്‍ക്ക്‌ ആയി സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു.ആദ്യം വാടക വീട്ടില്‍ താമസിച്ചിരുന്ന അവര്‍ സ്വന്തമായി വീട് വച്ച് അതില്‍ ജീവിച്ചു വരികയായിരുന്നു.സന്തുഷ്ടമായ കുടുംബം.അജിത്തും,ഭാര്യ പ്രിയയും,മാളുവും സന്തോഷമായി ജീവിച്ചു വരികയായിരുന്നു.അങ്ങനെ ഒരു ദുഖങ്ങളും,വിഷമങ്ങളും ഇല്ലാതെ സമാധാനത്തില്‍ ജീവിച്ചു വരുമ്പോഴാണ്‌ ആ ദുരന്തം വിധിയുടെ രൂപത്തില്‍ മാളുവിനെ തേടിയെത്തിയത്.

ഒരു ദിവസം മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മാളു കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ കുഞ്ഞിനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു.പല ടെസ്റ്റുകളും,സ്കാനിങ്ങുകളും നടത്തി.അങ്ങനെ അവരെ ഞെട്ടിച്ചു റിസല്‍റ്റ്‌ വന്നു.മാളുവിന്റെ രണ്ടു വൃക്കകളും ഭാഗികമായി തകരാറിലാണ്.ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യണം.ഭാരിച്ച ചിലവാണ്‌ മാത്രമല്ല അത് ശാശ്വത പരിഹാരവുമല്ല..തകരാറിലായ രണ്ടു വൃക്കകളില്‍ ഏതെങ്കിലും മാറ്റി വെച്ചാലും മാളു ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അങ്ങനെ അവര്‍ പത്രത്തില്‍ പരസ്യം കൊടുത്തു.എബീ പോസിറ്റീവ് ഗ്രൂപ്‌ രക്തമാണ് മാളുവിന്റെത്.എബീ പോസിറ്റീവ് രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഓ,ഏ,ബി,എബീ ഗ്രൂപുകളിലുള്ള ഏതു വൃക്ക വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.അങ്ങനെ വല്ല വിധേനെയും ഒന്നര ലക്ഷം മുടക്കി ഒരു വൃക്ക സംഘടിപ്പിച്ചു.നാളെയാണ് അവള്‍ക്കു വൃക്ക മാറ്റി വക്കല്‍ ശസ്ത്ര ക്രിയ നടത്തുന്നത്.

അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ എത്തിയപ്പോള്‍ ബെഡിനു ചുറ്റും സ്ക്രീന്‍ കൊണ്ട് മറച്ചിരിക്കുന്നു.ചുറ്റും കുറെ മെഡിക്കല്‍ വിദ്യാര്‍ധികളും,സീനിയര്‍ ഡോക്ടര്‍മാരും മാളുവിനെ പരിശോധിക്കുന്നു.എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു.ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ എഴുതി എടുക്കുന്നു.

എന്തായി അജിത്‌ ?നന്ദന്‍ മെല്ലെ ചോദിച്ചു.ഇപ്പോള്‍ ഡോക്ടര്‍മാരുടെ റവുന്ടിംഗ് ആണ്. നാളെ വെളുപ്പിനെ ആറു മണിക്കാണ് ഓപറേഷന്‍ അജിത്‌ പറഞ്ഞു.

നീ വല്ലതും കഴിച്ചോ അജിത്‌ ? പ്രിയ എവിടെ?

ഇല്ല കഴിച്ചില്ല.വിശപ്പില്ല.പ്രിയ കാന്റീനില്‍ നിന്നും ചായ വാങ്ങാന്‍ പോയിരിക്കുകയാണ്.ഒരു നിര്‍വികാരതയോടെ അജിത്‌ പറഞ്ഞു.അവന്റെ കണ്ണുകളില്‍ ഉറക്കച്ചടവ് കാണാമായിരുന്നു.തന്റെ കുഞ്ഞു സുഖമില്ലാതെ കിടക്കുമ്പോള്‍ ഏത് മാതാ പിതാക്കള്‍ക്ക് ആണ് ഉറങ്ങാന്‍ കഴിയുക...ആഹാരം കഴിക്കാന്‍ കഴിയുക..

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രിയ കയ്യില്‍ ഒരു ഫ്ലാസ്കുമായി അവിടെയെത്തി.നന്ദന്‍ ആ ഫ്ലാസ്ക്‌ പ്രിയയുടെ കയ്യില്‍ നിന്നും വാങ്ങി ചായ രണ്ടു ഗ്ലാസുകളിലായി പകര്‍ന്നു അജിത്തിനും പ്രിയക്കും കൊടുത്തു.അങ്ങനെ ചെയ്തില്ലാരുന്നെന്കില്‍ അവര്‍ അത് കുടിക്കില്ലാന്നു എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു.

ആദ്യം അവര്‍ അത് കുടിക്കാന്‍ വിസമ്മതിച്ചെങ്കിലും കുടിച്ചു കുടിച്ചില്ലന്നു വരുത്തി ആ ഗ്ലാസുകള്‍ അവര്‍ മേശപ്പുറത്തു വച്ചു.

ഡോക്ടര്‍മാര്‍ അപ്പോഴേക്കും റവുന്ടിംഗ് കഴിഞ്ഞു പോയിരുന്നു.നന്ദനെ കണ്ടതും മാളു ബെഡില്‍ നിന്നും എണീല്‍ക്കാന്‍ ശ്രമിച്ചു.അരുത് എന്ന് പറഞ്ഞു കൊണ്ട് നന്ദന്‍ അവളുടെ അടുത്ത് ഇരുന്നു.നല്ല അരുണിമയുന്ടായിരുന്ന മാളുവിന്റെ മുഖം കറുത്തു ചീര്‍ത്തിരിക്കുന്നു.കൈ കാലുകള്‍ക്ക് നീര് വച്ചിട്ടുണ്ട്.നല്ല തിളക്കമുണ്ടായിരുന്ന അവളുടെ കണ്ണുകള്‍ ഒരു പാട് ഉള്‍ വലിഞ്ഞിരിക്കുന്നു.നന്ദന്‍ വാല്‍സല്യത്തോടെ അവളെ നോക്കി.അവളുടെ തലയില്‍ തലോടി.

മാളു മെല്ലെ ചിരിച്ചു.നന്ദ മാമ എപ്പഴാ വന്നെ ? കിറ്റ്‌ കാറ്റ്‌ കൊണ്ട് വന്നിട്ടുണ്ടോ ? അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു."ഉം .. കൊണ്ട് വന്നിട്ടുണ്ട്".അയാള്‍ പോക്കറ്റില്‍ നിന്നും കിറ്റ്‌ കാറ്റ്‌ എടുത്തു അവള്‍ക്കു കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും അജിത്‌ നന്ദനെ തടഞ്ഞു."വേണ്ട നന്ദ .. വെറും ഫ്ലൂയിഡ് മാത്രം കൊടുത്ത മതീന്ന ഡോക്ടര്‍ പറഞ്ഞെ". "ജ്യൂസ് ഇരിപ്പുണ്ട് അത് കൊടുക്കാം".

കുറെ നേരം അവരോടൊപ്പം ചിലവഴിച്ചിട്ടു നന്ദന്‍ യാത്ര പറഞ്ഞു ഇറങ്ങി.ഔട്ട്‌ പെഷിയന്റ്റ്‌ വരെ അജിത്‌ നന്ദനെ അനുഗമിച്ചു.

"അപ്പൊ അജിത്‌ ഞാന്‍ പോയിട്ട് നാളെ വെളുപ്പിനെ തന്നെ ലക്ഷ്മിയെയും കൂട്ടി വരാം.വിഷമിക്കാതിരിക്കൂ.ഞാനിറങ്ങുകയാണ്.നാളെ കാണാം".നന്ദന്‍ അജിത്തിന്റെ കയ്യില്‍ പിടിച്ചു കൊണ്ട് വിഷമത്തില്‍ പറഞ്ഞു.

അജിത്‌ നന്ദനെ യാത്രയാക്കി വാര്‍ഡിലേക്ക് തിരിച്ചു നടന്നു.

പിറ്റേ ദിവസം വെളുപ്പിനെ തന്നെ നന്ദനും ലക്ഷ്മിയും ആശുപത്രിയിലെത്തി.തലേന്ന് രാത്രി രണ്ടു പേരും ഉറങ്ങിയതേയില്ല.മാളൂനു ഒന്നും വരുത്തരുതെയെന്നു നന്ദനും ലക്ഷ്മിയും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു.

നേഴ്സുമാര്‍ മാളൂനെ ഓപറേഷനു വേണ്ടി തയ്യാറാക്കുകയാണ്.ഓപറേഷനു ഇനി ഒരു മണിക്കൂര്‍ കൂടി സമയമുണ്ട്.

അപ്പോഴേക്കും ഓപറേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന നേഴ്സ് അവിടെ ഓടി കിതച്ചെത്തി."കുഞ്ഞിന്റെ ഓപറേഷനു എബീ പോസിറ്റീവ് രക്തം അത്യാവശ്യമായി വേണം.ബ്ലഡ്‌ ബാങ്കില്‍ ഉണ്ടായിരുന്ന ഈ ഗ്രൂപ്‌ രക്തം തീര്‍ന്നു പോയി".നേഴ്സ് പറഞ്ഞു.

ഇനിയിപ്പോ എന്ത് ചെയ്യും സിസ്റ്റര്‍ ? അജിത്‌ പകച്ചു നിന്നു.

ഏത് ഗ്രൂപ്‌ രക്തമാണ് വേണ്ടത് സിസ്റ്റര്‍? നന്ദന്‍ നെഴ്സിനോട് ചോദിച്ചു.

"എബീ പോസിറ്റീവ്" നേഴ്സ്.

"എന്റേത് എബീ പോസിറ്റീവ് ഗ്രൂപ്‌ ആണ് സിസ്റ്റര്‍" നന്ദന്‍..

"എന്നാല്‍ പെട്ടെന്ന് വരൂ"നേഴ്സ് പറഞ്ഞു.നന്ദന്‍ നെഴ്സിനോടൊപ്പം പോയി.ആദ്യം അവര്‍ കുറച്ചു ബ്ലഡ്‌ എടുത്തു ലാബിലേക്ക് ടെസ്റ്റിനു അയച്ചു.പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ റിസല്‍റ്റ്‌ വന്നു.നോര്‍മല്‍ ബ്ലഡ്‌ ആയിരുന്നു.പിന്നെ അവര്‍ ആവശ്യത്തിനുള്ള ബ്ലഡ്‌ എടുത്തു.

മാളൂനെ നേഴ്സുമാര്‍ റെഡിയാക്കി ഓപറേഷന്‍ തിയെറ്ററിലേക്കു കൊണ്ട് പോയി.അജിത്തും,പ്രിയയും വാവിട്ടു കരയാന്‍ തുടങ്ങി.കുറച്ചു നേരത്തിനുള്ളില്‍ തങ്ങളുടെ പോന്നോമാനയുടെ ശരീരത്തില്‍ കത്തി ഇറങ്ങും.അതവര്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.നന്ദനും ലക്ഷ്മിയും അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.പ്രിയ കരഞ്ഞു തളര്‍ന്നു അജിത്തിന്റെ നെഞ്ജിലേക്ക് ചാഞ്ഞു.നന്ദന്‍ അക്ഷമനായി കോറിഡോറില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.ലക്ഷ്മി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഓപറേഷന്‍ തിയേറ്ററിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു.അവരുടെ നെഞ്ചിടുപ്പിന് വേഗത കൂടി.ഒരു സ്ട്രെചെര്‍ ട്രോളിയുമായി സിസ്റ്റര്‍ പുറത്തേക്കു വന്നു.അത് വെള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു.അവര്‍ അലമുറയിട്ടു കൊണ്ട് ഓടി ട്രോളിക്ക് അരികിലെത്തി.വാവിട്ടു വിളിച്ചു കൊണ്ട് അജിത്‌ ആ വെള്ള തുണി ഉയര്‍ത്തി നോക്കി.അലമുറയിട്ടു കരഞ്ഞ അവര്‍ പെട്ടെന്ന് നിശബ്ദരായി.അവരുടെ മുഖത്ത് വീണ്ടും ഒരു പ്രതീക്ഷ നടമാടി.

അത് മാളുവായിരുന്നില്ല.മാളുവിന്റെ പ്രായത്തിലുള്ള ഒരു പെണ്‍ കുട്ടിക്ക് അതെ സമയം ഹൃദയത്തിന് ഓപറേഷന്‍ നടക്കുന്നുണ്ടായിരുന്നു.ഓപറേഷന്‍ പരാജയപ്പെടുകയും ആ കുട്ടി മരിക്കുകയും ചെയ്തിരുന്നു.ആ കുട്ടിയുടെതായിരുന്നു ആ മൃതദേഹം.

സിസ്റ്റര്‍ അരിശത്തോടെ ആക്രോശിച്ചു .. "എല്ലാരും ഒന്ന് മാറിക്കേ .. ഇത് നിങ്ങളുടെ മകളുടെയല്ല.ആ കുട്ടിയുടെ ഓപറേഷന്‍ നടക്കുന്നതെയുള്ളു" .. അപ്പോള്‍ കുറച്ചു അപ്പുറത്ത് നിന്നിരുന്ന ആ കുട്ടിയുടെ അച്ഛനും,അമ്മയും അലറി കരഞ്ഞു കൊണ്ട് മൃത ദേഹം ഏറ്റു വാങ്ങി.

അവര്‍ സ്തബ്ധരായി നിന്നു.എന്ത് ചെയ്യണമെന്നറിയാതെ.അപ്പൊ മാളൂ ? അവര്‍ വീണ്ടും അക്ഷമരായി.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓപറേഷന്‍ തിയേറ്ററിന്റെ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.സ്ട്രെച്ചറില്‍ മാളൂ !! കൂടെ ട്രിപ്പും പിടിച്ചു കൊണ്ട് ഒരു നേഴ്സും.ഡോക്ടര്‍ പുറത്തു വന്നു അജിത്തിന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു .. "ഓപറേഷന്‍ സക്സ്സെസ്സ് .. അഭിനന്ദനങ്ങള്‍" !!! "മൂന്നു മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി കിടത്തുന്നതാണ്.അത് കഴിഞ്ഞു കുഞ്ഞു കണ്ണ് തുറക്കും".അവര്‍ ഡോക്ടറോടും ദൈവത്തോടും നന്ദി പറഞ്ഞു.നന്ദനും ലക്ഷ്മിക്കും പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.അവരുടെ ജീവന്റെ ജീവനായ പൊന്നോമന ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.അജിത്തിനും പ്രിയക്കും കണ്ണ് നീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അത് അവരുടെ എല്ലാമെല്ലാമായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടിയതിന്റെ ആനന്ദ അശ്രുക്കള്‍ ആയിരുന്നു.

ഡോക്ടര്‍ പറഞ്ഞത് പോലെ മാളൂ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു.അജിത്തും പ്രിയയും അവളുടെ നെറ്റിയിലും കവിളുകളിലും തെരു തെരെ ഉമ്മ വച്ചു.

മാളൂ മെല്ലെ ചുണ്ടനക്കി."നന്ദ മാമ ... കിറ്റ്‌ കാറ്റ്‌" നന്ദന്‍ പോക്കറ്റില്‍ കൈ ഇട്ടു കിറ്റ്‌ കാറ്റ്‌ പുറത്തേക്കു എടുത്തു.അജിത്‌ ചിരിച്ചു കൊണ്ട് നന്ദനെ അരുതെന്ന് വിലക്കി.നന്ദന്‍ മാളൂന്റെ കൈകള്‍ അയാളുടെ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു.അവളുടെ കുഞ്ഞു കവിളില്‍ ഉമ്മ വച്ചു.

നന്ദന്‍ മനസ്സില്‍ പറഞ്ഞു .. "മാളൂ നീ എന്റെ മകളാണ്.എന്റെ രക്തം ഇപ്പോള്‍ നിന്റെ സിരകളില്‍ ഓടുന്നു. നമുക്കിടയില്‍ ഇനി മുതല്‍ ഈ രക്തത്തിന്റെ ബന്ധം കൂടി ഉണ്ട്.എനിക്ക് പിറക്കാത്ത എന്റെ രക്തം വഹിക്കുന്ന മകള്‍".അവളുടെ കുഞ്ഞു കണ്ണുകളില്‍ നോക്കി അഭിമാനത്തോടെ അയാള്‍ ചിരിച്ചു.

Sunday, September 6, 2009

ചിലപ്പോള്‍ മനസ് !


ചിലപ്പോള്‍ മനസ് !
നില്‍ക്കാതെ പായുന്ന കുതിര പോലെയാണ്
എത്ര പുറകെ പോയാലും പിടി തരില്ല.
കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചും,തച്ചുടച്ചും,
ചവുട്ടി മെതിച്ചും നില്‍ക്കാതെ -
ഓടിക്കൊന്ടെയിരിക്കും.

ചിലപ്പോള്‍ മനസ് !
ഓര്‍മകളോരോന്നു എണ്ണിയെടുത്തു
നിശ്വാസങ്ങള്‍ കൊണ്ട് മാല കോര്‍ക്കും.
കയ്യെത്താത്ത ഉയരങ്ങളില്‍ പറന്നു നടക്കും,
വീഴ്ചയുടെ ശൂന്യതയില്‍ ആഴങ്ങള്‍ തേടും,
അപ്പോള്‍ ഒളിച്ചിരുന്നു മടുത്ത ചിന്തകളെല്ലാം
രാക്ഷസ രൂപം പൂണ്ടു മനസ്സിനെ-
അടിമുടി വിഴുങ്ങിക്കളയും.