Friday, February 24, 2012

അവണൂരിലെ അനധികൃത മാനസിക കേന്ദ്രം !!

മനസാക്ഷിയില്ലാത്ത മനുഷ്യത്വം നശിച്ച സ്വാര്‍ഥരായ ഒരു മനുഷ്യ സമൂഹം!!.കന്നുകാലികള്‍ക്ക് വരെ നല്ല ഭക്ഷണവും വൃത്തിയുള്ള കിടപ്പാടവും ഉള്ള ഈ ലോകത്ത് മനുഷ്യ ജീവന് മാത്രം എന്തെ ഒരു വിലയുമില്ലാതെ പോകുന്നു ?മൃത ശരീരം പോലും വില്പന ചരക്കായി തീരുന്ന ഈ കരുണ വറ്റിയ ലോകത്ത് നമ്മളും മനുഷ്യരാണെന്ന് പറയാന്‍ അറപ്പു തോന്നുന്നുവെങ്കില്‍ അതില്‍ യാതൊരു അത്ഭുതവുമില്ല.മൃഗത്തേക്കാള്‍ കേവലമായി മനുഷ്യര്‍ തന്റെ സഹജീവികളോട് പെരുമാറുന്ന ഭീകരമായ കാഴ്ചകള്‍ കണ്ടു നമ്മുടെ കണ്ണുകള്‍ ഈറനായില്ലെങ്കില്‍ ഒന്നോര്‍ക്കുക!! നമുക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് !!.നമ്മള്‍ എന്ത് കണ്ടാലും പ്രതികരിക്കാത്തവരും സുബോധമില്ലാത്തവരും ആയിരിക്കുന്നു.സാഡിസത്തിന്റെ ഊരാക്കുടുക്കില്‍ നമ്മളും അകപ്പെട്ടിരിക്കുന്നു !! കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരം കേരള ഹെല്‍ത്ത് അതോറിറ്റി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ജില്ലയിലെ ആവണൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനതികൃത മാനസിക കേന്ദ്രത്തില്‍ റെയ്ഡ് നടത്തി 41 മാനസിക രോഗികളെ രക്ഷപ്പെടുത്തിയിരുന്നു 35 മുതിര്‍ന്ന പുരുഷന്മാരെയും 6 ആണ്‍കുട്ടികളെയും കാലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടു. മാസങ്ങളോളം കുളിക്കാതെയും,കീറി പറിഞ്ഞ തുണിയുമുടുത്തും കിടന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജനവും നടത്തി നരകയാതന അനുഭവിക്കുന്ന അവസ്ഥയിലാണ് ഈ മനോനില നക്ഷ്ടപ്പെട്ട നിരാലംബരായ മനുഷ്യരെ കണ്ടെത്താന്‍ കഴിഞ്ഞത്.അവര്‍ക്ക് കൊടുത്തിരുന്ന ഭക്ഷണം പോലും മൂന്നു നാല് നാള്‍ പഴക്കമുള്ളവയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു.പിന്നീട് നടത്തിയ തുടര്‍ അന്നെഷണങ്ങളില്‍ ഇവര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായെന്നും പലരുടെയും വൃക്കകള്‍ ഓപറേറ്റ് ചെയ്തു നീക്കം ചെയ്തതായും കണ്ടെത്തി.ഇവരില്‍ മരിച്ചു പോയ ഒരാളുടെ മൃത ശരീരം മെഡിക്കല്‍ കോളെജിനു വിറ്റു കാശാക്കിയതായും കണ്ടെത്തി.
തളിക്കുളം ജോഷി എന്ന അമ്പത് വയസുകാരനും 45 വയസ്സുള്ള അയാളുടെ ഭാര്യ അല്‍ഫോന്‍സയുമാണു ഈ കശാപ്പു ശാല നടത്തി വന്നിരുന്നത് !!.ചാരിറ്റി പ്രവര്‍ത്തനം എന്ന വ്യാജേന സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമുള്ള സന്മനസുള്ള ആളുകളെ കബളിപ്പിച്ചു ഇവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായി അന്നെഷണത്തില്‍ തെളിഞ്ഞു.ഈ കേന്ദ്രത്തില്‍ ഒരു ഡോക്ടറോ മറ്റുള്ള മെഡിക്കല്‍ ചികിത്സാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.മാസങ്ങളോളം ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന ഈ പാവങ്ങളുടെ ദേഹത്ത് വൃണങ്ങള്‍ പൊട്ടി പഴുപ്പ് ഒലിക്കുന്നുണ്ടായിരുന്നു.മനം മടുപ്പിക്കുന്ന ദുര്‍ഗന്ധമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ദ്രിസാക്ഷികള്‍ പറഞ്ഞു.രാത്രി കാലങ്ങളില്‍ ജോഷിയും ഭാര്യയും ഈ പാവങ്ങളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു മര്‍ദ്ദിക്കുമായിരുന്നുവെന്നു അയല്‍ക്കാരായ നാട്ടുകാര്‍ പറയുന്നു.
ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മാലാഖ ചമഞ്ഞു മനുഷ്യ ശരീരം വരെ വിറ്റു തിന്നുന്ന ഈ നരഭോജികളെ മനുഷ്യന്‍ എന്നോ മൃഗമെന്നോ വിളിക്കാന്‍ കഴിയില്ല.ദൈവത്തിന്റെ വക്താക്കളായി സ്വയം അവരോധിച്ചു ചെകുത്താന്റെ പിണിയാളുകള്‍ ആയി വിലസുന്ന സമൂഹത്തിലെ ഇത്തരം ക്യാന്‍സറുകളെ ഉന്മൂല നാശനം ചെയ്യാന്‍ നന്മ വറ്റാത്ത മനസിന്റെ ഉടമകളായ മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം പിശാചുക്കളുടെ മേലുള്ള വിജയമായിരിക്കണം ദൈവരാജ്യം സ്ഥാപിക്കുവാനുള്ള സജ്ജനങ്ങളുടെ ലക്‌ഷ്യം !! ലോകാവസാന കാലങ്ങളില്‍ ചെകുത്താനും വേദമോതും എന്ന തെളിവാണ് ഇത്തരം മനുഷ്യത്വ ഹീനമായ പ്രവര്‍ത്തനങ്ങള്‍ !!
ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന മനുഷ്യ ദൈവങ്ങള്‍,മന്ത്രവാദികള്‍, ഹൈടെക് പര്ണാശ്രമങ്ങള്‍,ഫൈവ് സ്റ്റാര്‍ സന്ന്യാസികള്‍, സുവിശേഷ മിനിസ്ട്രികള്‍,യതീം ഖാനകള്‍ എന്നിവയെല്ലാം സംഭാവനയുടെ പേരില്‍ കറുത്ത പണം വെളുപ്പിക്കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.ഇത്തരം കേന്ദ്രങ്ങളില്‍ നമ്മുടെ അധികാര പ്രമുഖര്‍ കയറി ഇറങ്ങുന്നതും,സഹകരിക്കുന്നതും കൌതുകത്തോടെയല്ല ഒരു ഉള്‍ ഭയത്തോടെയാണ് നമുക്ക് നോക്കി കാണുവാന്‍ കഴിയുക !!

No comments:

Post a Comment